കൊച്ചി : ഗാനഗന്ധർവൻ കെ. ജെ. യേശുദാസിന്റെ 83-ാം പിറന്നാൾ ഗംഭീരമായി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ജന്മനാടായ കൊച്ചി. ചൊവ്വാഴ്ച രാവിലെ പത്തിന് പാടിവട്ടം അസീസിയ കൺവെൻഷൻ സെന്ററിൽ ആരംഭിക്കുന്ന ചടങ്ങ് നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്യും. യേശുദാസിന്റെ ഏറ്റവും പുതിയ പ്രണയ യുഗ്മഗാനമായ 'തനിച്ചൊന്നുകാണാൻ.....' ആൽബം അദ്ദേഹം പ്രകാശനം ചെയ്യും.
സംഗീത, സാഹിത്യ, ചലച്ചിത്ര, രാഷ്ട്രീയ, മേഖലകളിലെ പ്രമുഖരും സഹപാഠികളും സുഹൃത്തുക്കളും ചേർന്നു കേക്ക് മുറിക്കും. മന്ത്രി പി. രാജീവ്, ഹൈബി ഈഡൻ എം.പി, കളക്ടർ രേണുരാജ്, എ.ഡി.ജി.പി അജിത് കുമാർ തുടങ്ങിയവർ പങ്കെടുക്കും.
അമേരിക്കയിലെ ഡാലസിലുള്ള യേശുദാസും ഭാര്യ പ്രഭയും വേദിയിലെ ഡിജിറ്റൽ സ്‌ക്രീനിൽ എത്തി സദസ്യരോട് സംവദിക്കുകയും ലഹരി വിരുദ്ധസന്ദേശം നൽകുകയും ചെയ്യും.
ഗായകസംഘടനയായ 'സമ'ത്തിന്റെ ആഭിമുഖ്യത്തിൽ, ഉണ്ണി
മേനോൻ , എം. ജി.ശ്രീകുമാർ , വിജയ് യേശുദാസ് , സുദീപ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ അമ്പതോളം ഗായികർ 'ഗാനമാലിക'യായി ആശംസാഗീതാഞ്ജലി അർപ്പിക്കും. ഗാനരചയിതാക്കളായ മങ്കൊമ്പ് ഗോപാലകൃഷ്ണൻ , ആർ. കെ. ദാമോദരൻ, കൈതപ്രം ദാമോദരൻ നമ്പൂതിരി, ഷിബു ചക്രവർത്തി , സംഗീതസംവിധായകരായ വിദ്യാധരൻ , ബേണി ഇഗ്‌നേഷ്യസ് , ശരത്, ടി .എസ് . രാധാകൃഷ്ണൻ എന്നിവർ പിറന്നാൾ മംഗളങ്ങൾ നേരും.
കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ .എസ് . ബാബു ഒരുക്കുന്ന, പ്രസിദ്ധ ഛായാഗ്രാഹകൻ ലീൻ തോബിയാസ് പകർത്തിയ 83 ഗന്ധർവ ഭാവരാഗചിത്രങ്ങളുടെ പ്രദർശനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് മൂന്ന് മുതൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ട്.
തൃപ്പൂണിത്തുറ ശ്രീ പൂർണ്ണത്രയീശവൃദ്ധസദനത്തിലെ അന്തേവാസികൾക്കും ക്ഷണിക്കപ്പെട്ട അതിഥികൾക്കും പരിപാടിയുടെ സംഘാടകരായ യേശുദാസ് അക്കാഡമി അംഗങ്ങൾക്കും പിറന്നാൾ സദ്യ ഒരുക്കിയിട്ടുണ്ട്. പരിപാടികൾ യേശുദാസ് അക്കാഡമിയുടെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിയിലും യൂട്യൂബിലും തത്സസമയം കാണാം.
കൊവിഡിന് മുമ്പുള്ള കാലത്ത് കൊല്ലൂർ മൂകാംബികാക്ഷേത്ര സന്നിധിയിലാണ് യേശുദാസ് കുടുംബസമേതം പിറന്നാൾ ആഘോഷിച്ചിരുന്നത്. ഇത്തവണ ദേവിക്ക് മഹാപൂജയും മറ്റ് പതിവ് വഴിപാടുകളും നടത്തുന്നുണ്ട്.
അസീസിയ കൺവെൻഷൻ സെന്ററിലെ ആഘോഷ പരിപാടികൾ ക്ഷണിതാക്കൾക്ക് മാത്രമായുള്ളതാണെന്ന് യേശുദാസിന്റെ മാനേജരും ജന്മദിനാഘോഷകമ്മിറ്റി കൺവീനറുമായ അനിൽകുമാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |