കൊച്ചി: ബിനാലെയുടെ മുഖ്യവേദിയായ ഫോർട്ട്‌കൊച്ചി ആസ്പിൻവാൾ ഹൗസിൽ ദൈവത്തെ അന്വേഷിച്ച് വേറിട്ടൊരു കലാവതരണം 'മാഡ് മാൻ" അരങ്ങേറി. സ്റ്റുഡന്റ്സ് ബിനാലെയിൽ പങ്കെടുക്കുന്ന കാശ്മീർ സർവകലാശാലയിലെ അവസാനവർഷ ഫൈൻ ആർട്സ് ബിരുദ വിദ്യാർത്ഥി നാസിർ അഹമ്മദ് ഷെയ്ഖാണ് റാന്തൽ വിളക്കുമായി ദൈവം എവിടെ എന്ന ചോദ്യവുമായി രംഗത്തെത്തിയത്.
നാസിർ ചിട്ടപ്പെടുത്തിയ കാശ്മീരി കവിതകളും വായ്‌മൊഴിയായി കിട്ടിയ മുത്തശ്ശിക്കഥകളും അനുഭവങ്ങളുമാണ് കഥപറയുന്ന മട്ടിൽ അവതരിപ്പിച്ചത്. സ്റ്റുഡന്റ്സ് ബിനാലെയിൽ പങ്കെടുക്കുന്ന കാശ്മീർ സ്വദേശികൾ തന്നെയായ ദൃശ്യകലാ ബിരുദധാരി മാലിക് ഇർതിസ, കാശ്മീർ സർവകലാശാല ഫൈൻ ആർട്സ് വിദ്യാർത്ഥികളായ സദഫ് സൗലത്, അറൂജ് നാസിർ എന്നിവരും നാസിറിനൊപ്പം പങ്കാളികളായി. തെരുവിൽ ദൈവം മരിച്ചു എന്ന് വിളിച്ചു പറഞ്ഞു മാഡ് മാൻ എന്ന പേര് സമ്പാദിച്ച ഫിക്ഷൻ കഥാപാത്രമാണ് ആവിഷ്‌കാരത്തിനു പ്രചോദനമായതെന്ന് നാസിർ പറഞ്ഞു. മുത്തശ്ശിയുടെ ഓർമകളിൽ റാന്തൽ വിളക്കുമായി മാസങ്ങളായി ദൈവത്തിന്റെ അടയാളം തേടി ലോകത്തിന്റെ പല ഭാഗങ്ങളിലായി നാസിർ യാത്ര ചെയ്യാറുണ്ട്. ഓരോ സ്ഥലത്ത് നിന്നും വിഭിന്ന അനുഭവങ്ങളും പ്രതികരണങ്ങളുമാണ് ലഭിക്കുന്നതെന്ന് കലാകാരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |