കണ്ണൂർ: കാലാവസ്ഥ മാറ്റവും അനിയന്ത്രിതവുമായ ചൂടും കാരണം ജില്ലയിൽ വൈറൽ പനി ബാധിക്കുന്നവരുടെ എണ്ണം കൂടുന്നു. സ്കൂൾ കുട്ടികളെയാണ് കൂടുതലായി പനി ബാധിക്കുന്നത്. നിശ്ചിത ഇടവേളകളിൽ ഒന്നിലധികം തവണ പനി ബാധിക്കുന്നവരുടെ എണ്ണവും വർദ്ധിക്കുകയാണ്. പനി വന്ന കുട്ടികൾ പൂർണ്ണമായി ഭേദമാകാതെ സ്കൂളിലെത്തുന്നതാണ് സ്കൂൾ കുട്ടികളിൽ കൂടുതലായി രോഗം സ്ഥിരീകരിക്കാൻ കാരണമാകുന്നത്.
മലയോര മേഖലകളിൽ രാവിലെ തണുപ്പും ഉച്ചയോടടുക്കുമ്പോൾ അസഹ്യമായ ചൂടുമാണ്. പെട്ടെന്നുള്ള കാലാവസ്ഥ വ്യതിയാനവും രോഗപ്രതിരോധ ശേഷിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. പനിയോടൊപ്പം ശ്വാസതടസം അനുഭവപ്പെടുന്നതായും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ചുമയും ശ്വാസതടസവുമാണ് വൈറൽ പനിയുടെ ലക്ഷണമെങ്കിലും അസുഖം ഭേദമായി ഒരുമാസത്തിനകം വീണ്ടും ശ്വാസതടസം നേരിടുന്നെന്ന് പറഞ്ഞ് രോഗികൾ ആശുപത്രിയിലെത്തുന്നുണ്ട്. അതേസമയം റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. ഫെബ്രുവരിയിൽ 40 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്.
സംസ്ഥാനത്ത് നാല് ലക്ഷത്തിലധികം
കഴിഞ്ഞ രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് ഡെങ്കിപ്പനിയും എലിപ്പനിയുമുൾപ്പെടെയുള്ള രോഗങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും പനിബാധിതരുടെ എണ്ണം മുമ്പെങ്ങുമില്ലാത്തവിധം കുതിച്ചുയരുകയാണ്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മാത്രം കേരളത്തിൽ റിപ്പോർട്ട് ചെയ്ത പനി കേസുകളുടെ എണ്ണം 4,37,550 ആണ്. ഡെങ്കിപനി -673, എലിപ്പനി - 202, മലേറിയ 32, ചിക്കനൻഗുനിയ- 9, ചെള്ളുപനി-146, പന്നിപ്പനി- 38 എന്നിങ്ങനെയാണ് മറ്റ് കേസുകളുടെ കണക്ക്.
ലക്ഷണവും പ്രതിരോധവും
ചുമയും ശ്വാസതടസവും അനുഭവപ്പെടുന്നതായാണ് ആശുപത്രിയിലെത്തുന്ന കൂടുതൽ പേരും പറയുന്നത്. ചുമ ചിലപ്പോൾ ആഴ്ചകളോളം നീണ്ടുനിൽക്കുന്നത് തൊണ്ടവേദനയ്ക്കും കാരണമാകുന്നുണ്ട്. ശരീരവേദന, കഫക്കെട്ട് മുതലായവയും പല ആളുകളിലും പ്രത്യക്ഷപ്പെടുന്നു. പനി ബാധിതരും അല്ലാത്തവരും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കണം. സ്വയം ചികിത്സ അരുതെന്നും രോഗത്തിനനുസരിച്ചുള്ള മരുന്നുകൾ ഉറപ്പുവരുത്തണമെന്നും ആരോഗ്യ വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു.
മുൻവർഷങ്ങളിലേതിനേക്കാൾ പനി ബാധിതരുടെ എണ്ണം കൂടുതലാണെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ല. ജില്ലയിലെല്ലായിടത്തും കൃത്യമായ ചികിത്സ ലഭ്യമാക്കുന്നുണ്ട്. താപനില വർദ്ധിക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ വിദഗ്ദ്ധരുടെ നിർദ്ദേശങ്ങൾ പാലിക്കുക.
ഡോ. കെ. നാരായണ നായിക്, ജില്ല മെഡിക്കൽ ഓഫീസർ, കണ്ണൂർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |