കണ്ണൂർ: കാൻസർ നിയന്ത്രിത പ്രവർത്തനം വിജയകരമായി പൂർത്തീകരിച്ച സംസ്ഥാനത്തെ ആദ്യ കോർപ്പറേഷനായി കണ്ണൂർ.
2018-22 വർഷങ്ങളിൽ വിജയകരമായി പൂർത്തീകരിച്ച ആദ്യഘട്ടത്തിൽ 13 ആളുകളെ നേരത്തെയുള്ള സ്റ്റേജിൽ കാൻസർ കണ്ടെത്തി ചികിത്സാ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. ഈ വർഷം രണ്ടാംഘട്ട തുടർ പ്രവർത്തനത്തിന്റെ ഭാഗമായി കോർപ്പറേഷനുകളിലായി എട്ടു ഫിൽറ്റർ ക്യാമ്പുകൾ നടത്തി. 740 ഓളം ആളുകളെ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കുകയും അതിൽ നിന്നും മാമ്മോഗ്രാം, അൾട്രാ സൗണ്ട് തുടങ്ങിയ ചിലവേറിയ പരിശോധനകൾ ആവശ്യമുള്ളവർക്കായി ഈ വർഷത്തെ പദ്ധതിയുടെ അവസാനഘട്ടമായ മെഗാ ക്യാമ്പിൽ നൂറോളം പേരെ പരിശോധനയ്ക്ക് വിധേയമാക്കി. 4 പേരെ വളരെ നേരത്തെയുള്ള അവസ്ഥയിൽ കണ്ടെത്തി. അവർക്ക് ചികിത്സ മാർഗ്ഗനിർദ്ദേശം നൽകിയുള്ള തുടർപ്രവർത്തനവും ഉറപ്പുവരുത്തുന്നുണ്ട്.
ഇത്തരത്തിൽ കാൻസർ നേരത്തെ കണ്ടെത്തുന്നതിനും കാൻസർ പ്രതിരോധിക്കുന്നതിനുമായിട്ടുള്ള തീവ്രപ്രവർത്തനം ജനകീയമായി സംസ്ഥാനത്ത് നടപ്പിലാക്കിയ പ്രഥമ കോർപ്പറേഷനായി കണ്ണൂർ. കണ്ണൂർ കോർപ്പറേഷന്റെയും പൊതുജനാരോഗ്യ വകുപ്പിന്റെയും സഹകരണത്തോടെ മലബാർ കാൻസർ കെയർ സൊസൈറ്റി ആണ് പദ്ധതി നടപ്പിലാക്കിയത്.
വനിതാ കോളേജിൽ ഇന്നലെ നടത്തിയ പദ്ധതിയുടെ അവസാന ഘട്ടമായ മെഗാ ക്യാമ്പ് കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ ഷബീന അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ മലബാർ കാൻസർ കെയർ സൊസൈറ്റി പ്രസിഡന്റ് ഡി. കൃഷ്ണനാഥ പൈ മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി. രാജേഷ് സ്വാഗതവും പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. പി. ഇന്ദിര, കൗൺസിലർമാരായ ശ്രീലത, മുസ്ലീഹ് മഠത്തിൽ, ഡബ്യു.എച്ച്.ഒ, പി.യു.ഡി പ്രോജക്ട് ടീം അംഗം ഡോ. ബീന കൃഷ്ണൻ, എം.സി.സി.എസ് മെഡിക്കൽ ഡയറക്ടർ ഡോ. വി.സി രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ഇംപ്ലിമെന്റിംഗ് ഓഫീസർ ഡോ. രാജേശ്വരി രാജ് നന്ദി പറഞ്ഞു. ക്യാമ്പിന് ഡോ. വി.സി. രവീന്ദ്രൻ, ഡോ. ഹർഷ ഗംഗാധരൻ, ഡോ. ബീന കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |