SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.51 PM IST

തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് യു.ഡി.എഫ്;  നേതൃത്വത്തിന് തലവേദന സംഘടനാ ദൗർബല്യം

Increase Font Size Decrease Font Size Print Page
udf
യു.ഡി.എഫ്

കണ്ണൂർ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്ര കണ്ണൂർ ജില്ലയിൽ പ്രവേശിച്ചതോടെ യു.ഡി.എഫിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് ഔദ്യോഗികമായ തുടക്കമായി. എന്നാൽ, സംഘടനാപരമായ ദൗർബല്യമടക്കം നിരവധി വെല്ലുവിളികളെയാണ് മുന്നണി നേതൃത്വം അഭിമുഖീകരിക്കുന്നത്.

ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ കണ്ണൂരിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും പ്രാദേശികമായി ശക്തമായ കോട്ടകളുണ്ടെന്ന് വ്യക്തമാക്കുന്നു. 71 ഗ്രാമപഞ്ചായത്തുകളിൽ 48 എണ്ണവും 11 ബ്ലോക്ക് പഞ്ചായത്തുകളിൽ 8 എണ്ണവും നേടി ഗ്രാമീണമേഖലയിൽ എൽ.ഡി.എഫ് ആധിപത്യം തുടരുന്നു. പയ്യന്നൂർ, ഇരിട്ടി, കൂത്തുപറമ്പ്, തലശ്ശേരി, ആന്തൂർ നഗരസഭകളിലും എൽ.ഡി.എഫിന് ആധിപത്യമുണ്ട്.
എന്നാൽ, നഗരമേഖലയിൽ യു.ഡി.എഫിന്റെ ശക്തമായ സാന്നിധ്യമാണ് പ്രത്യാശ പകരുന്നത്. കണ്ണൂർ കോർപ്പറേഷനിലെ 55 ഡിവിഷനുകളിൽ 36 എണ്ണവും നേടിയത് മുന്നണിയുടെ വലിയ നേട്ടമായി കണക്കാക്കപ്പെടുന്നു. ശ്രീകണ്ഠപുരം, തളിപ്പറമ്പ്, പാനൂർ നഗരസഭകളും 21 ഗ്രാമപഞ്ചായത്തുകളും യു.ഡി.എഫ് പിടിച്ചെടുത്തു. പ്രത്യേകിച്ചും സി.പി.എം. ജില്ലാ സെക്രട്ടറിയുടെ വാർഡിൽപ്പോലും യു.ഡി.എഫ് വിജയം കൈവരിച്ചത് ശ്രദ്ധേയമാണ്.


സാമുദായിക സമവാക്യം
കണ്ണൂർ പരമ്പരാഗതമായി കമ്മ്യൂണിസ്റ്റ് ശക്തികേന്ദ്രമാണെങ്കിലും മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങളിൽ യു.ഡി.എഫിന് ഉറച്ച പിന്തുണയുണ്ട്. ക്രിസ്ത്യൻ ന്യൂനപക്ഷ സ്വാധീനമുള്ള ഇരിക്കൂർ, പേരാവൂർ എന്നീ മണ്ഡലങ്ങളിലും കണ്ണൂർ മണ്ഡലത്തിൽ നിർണായകമായ മുസ്ലീം വോട്ടുകളിലും മുന്നണി പ്രതീക്ഷ പുലർത്തുന്നു. അഴീക്കോട്ടും മുസ്ലീം വോട്ടുകളുടെ ഏകീകരണം നേട്ടമുണ്ടാക്കുമെന്നാണ് കണക്കുകൂട്ടൽ.

വെല്ലുവിളികൾ നേരിടാൻ നേതൃത്വം
ഗ്രാമപഞ്ചായത്തുകളിൽ യു.ഡി.എഫിന്റെ മോശം പ്രകടനം അടിത്തട്ടിൽ സംഘടനാ ശക്തിയുടെ അഭാവം സൂചിപ്പിക്കുന്നു. അതുപോലെ കോൺഗ്രസിനും മുസ്ലിം ലീഗിനും ഇടയിലുള്ള സീറ്റ് വിഭജന തർക്കങ്ങൾ മുന്നണിക്കുള്ളിൽ ഇപ്പോഴും പിരിമുറുക്കമുണ്ടാക്കുന്നു.
ഗ്രാമതലത്തിൽ പ്രവർത്തകരെ സജീവമാക്കുകയും ബൂത്ത് തല സംഘടന ശക്തിപ്പെടുത്തുകയും എൽ.ഡി.എഫ് ശക്തികേന്ദ്രങ്ങളിൽ സ്ഥിരമായ സാന്നിധ്യം ഉറപ്പുവരുത്തുകയും വേണമെന്നാണ് നേതൃത്വം ജില്ലാ ഘടകത്തിന് നൽകിയ നിർദ്ദേശം.
എൽ.ഡി.എഫ് സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി, അഴിമതി, തൊഴിലില്ലായ്മ, നവീൻ ബാബു കേസ് ഉൾപ്പെടെയുള്ള സി.പി.എം നേതാക്കളുടെ ധാർഷ്ട്യം എന്നിവ ജനങ്ങളിലേക്ക് എത്തിക്കുന്ന ശക്തമായ പ്രചാരണത്തിനാണ് നിർദ്ദേശം.

TAGS: LOCAL NEWS, KANNUR, UDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY