കുടിവെള്ള ക്ഷാമം രൂക്ഷമാകുമ്പോഴും മടമ്പം റഗുലേറ്റർ നോക്കുകുത്തി
കണ്ണൂർ: ശ്രീകണ്ഠപുരം നഗരസഭ പരിധിയിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുമ്പോഴും മടമ്പം റെഗുലേറ്ററിൽ ശുദ്ധജലവിതരണം കാര്യമായി നടക്കാത്തത് വെല്ലുവിളിയാകുന്നു. മടമ്പം റെഗുലേറ്ററിൽ ജലലഭ്യത ആവശ്യത്തിലധികമുണ്ടെങ്കിലും വിതരണത്തിന് പദ്ധതിയില്ലാത്തതാണ് തടസ്സം. വെള്ളം നിറഞ്ഞുകിടക്കുമ്പോഴും ഫലപ്രദമായി ഉപയോഗിക്കാൻ പദ്ധതിയില്ല.
കാർഷികമേഖലയിലേക്കുള്ള ജലസേചനവും ശുദ്ധജലവിതരണവും ലക്ഷ്യമാക്കിയാണ് മടമ്പം പദ്ധതി തുടങ്ങിയത്. 2004ൽ നിർമാണം തുടങ്ങിയ പദ്ധതി 2012ൽ തുറന്നുകൊടുത്തു.
വേനൽക്കാലങ്ങളിലടക്കം മടമ്പം റഗുലേറ്ററിൽ അധിക ജലമാണ് ഉണ്ടാകാറുള്ളത്. വെള്ളം പമ്പ് ചെയ്യാനോ ടാങ്കിൽ സംഭരിച്ച് വിതരണം ചെയ്യാനാവശ്യമായ സംവിധാനമോ പദ്ധതിയോ ഇല്ലാത്തത് വെല്ലുവിളിയാണ്. ഷട്ടറിട്ടാൽ ഇരിക്കൂറിലെയും പഴശ്ശിയിലെയും പുഴയിൽവരെ വെള്ളമെത്തും. എന്നാൽ, ഒരിടത്തും ജലസേചനത്തിന് സൗകര്യമില്ലാത്തതാണ് വെല്ലുവിളി.
മടമ്പം പദ്ധതിയുടെ രണ്ടാംഘട്ടമായി ശുദ്ധജലവിതരണം നടപ്പാക്കുമെന്ന് പ്രഖ്യാപനം നടത്തിയെങ്കിലും നടപ്പിലായില്ല. ജലവിതരണത്തിനായി നാല് സ്ഥലങ്ങളിൽ ടാങ്കുകൾ നിർമിക്കാനും പൈപ്പ് വഴി വെള്ളമെത്തിച്ച് വിതരണം ചെയ്യാനുമായിരുന്നു പദ്ധതി. ഇതിനാവശ്യമായ സ്ഥലവും ഏറ്റെടുത്തു. എന്നാൽ, പദ്ധതി യാഥാർത്ഥ്യമായില്ല.
വർഷങ്ങളുടെ പഴക്കം
മടമ്പം ശുദ്ധജലവിതരണത്തിന് പദ്ധതി വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ശുദ്ധജലവിതരണ പദ്ധതി യാഥാർത്ഥ്യമായാൽ ശ്രീകണ്ഠപുരം മേഖലയിലെ കൃഷിക്കും കുടിവെള്ളത്തിനും വെള്ളം ഉപയോഗിക്കാൻ പറ്റും. ജലവിതരണപദ്ധതി വേണമെന്ന ആവശ്യം നാട്ടുകാർ പലപ്പോഴും ഉയർത്തിയെങ്കിലും നടപ്പിലായിട്ടില്ല.
ടൂറിസം മേഖലയ്ക്കും കരുതലില്ല
ടൂറിസം മേഖലയിലെ വികസനം ലക്ഷ്യമിട്ടാണ് 2012ൽ മടമ്പം റഗുലേറ്റർ ജനങ്ങൾക്കായി തുറന്നുകൊടുത്തത്. മൂന്നാംഘട്ടമായി ഉല്ലാസ ബോട്ടിംഗ് സർവീസ് അടക്കം ഇവിടെ ആരംഭിക്കുമെന്ന വാഗ്ദാനങ്ങൾ അന്നുണ്ടായിരുന്നു. എന്നാൽ പദ്ധതിയുടെ രണ്ടാംഘട്ടമായ ശുദ്ധജല വിതരണ പദ്ധതിയടക്കം പാതിവഴിയിൽ നിലച്ചതോടെ മൂന്നാം ഘട്ടത്തിലെ ടൂറിസം വികസനത്തെ പറ്റി ആലോചന പോലുമില്ലാതായി.