പഴയങ്ങാടി: ചരിത്രത്തിലാദ്യമായി പാർട്ടി കോൺഗ്രസ് നടക്കുന്ന കണ്ണൂരിൽ അതിന്റെ ഡ്രസ് റിഹേഴ്സലെന്ന തരത്തിലായിരുന്നു ഇന്നലെ പഴയങ്ങാടി ജില്ലാസമ്മേളന സമാപനം കുറിച്ചുള്ള പൊതുസമ്മേളനത്തിലെ ജനപങ്കാളിത്തം. പോളിറ്റ്ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യാവസാനക്കാരനായി നിന്ന സമ്മേളനത്തിൽ അതിന്റെ എല്ലാ ഗൗരവവും തുടക്കം തൊട്ട് ഒടുക്കം വരെ പുലർത്തപ്പെട്ടു.
പഴയങ്ങാടി കടവ് കടന്ന് ബസിൽ യാത്ര ചെയ്ത പഴയകാല അനുഭവങ്ങൾ പങ്കുവച്ചായിരുന്നു മുഖ്യമന്ത്രി പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു തുടങ്ങിയത്. മാറ്റത്തിനൊപ്പം സഞ്ചരിക്കേണ്ടതിന്റെ ആവശ്യകതയിൽ ഊന്നി എതിരാളികളെ വികസനവിരോധികളാക്കിയായിരുന്നു പിണറായിയുടെ പ്രസംഗം. ഇവിടെ ഉണ്ടായത് ചെറിയൊരു മാറ്റമാണ്.ചെറിയ മാറ്റമാണ് വലിയ മാറ്റത്തിന് ഇടയാക്കുകയെന്നും മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞു. മുസ്ലിം ലീഗിന് വലിയ കരുത്തുള്ള മാടായിയിൽ അവരെ അക്രമിച്ച് തന്നെയായിരുന്നു മുഖ്യമന്ത്രിയും പിന്നാലെ പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സംസാരിച്ചത്. പതിവുപോലെ ആർ.എസ്.എസ് ദേശീയതലത്തിൽ ഉയർത്തുന്ന വെല്ലുവിളികളും കോൺഗ്രസിന്റെ ദൗർബല്യത്തിലും തൊട്ടാണ് തുടങ്ങിയതെങ്കിലും മുസ്ലിം ലീഗ് നേതാക്കളുടെ വിവാദപ്രസ്താവനകൾക്ക് രൂക്ഷമായ ഭാഷയിൽ തന്നെ മറുപടി നൽകുകയും ചെയ്തു. കുറച്ചുകൂടി രൂക്ഷമായ രീതിയിലായിരുന്നു കോടിയേരിയുടെ പ്രസംഗം.മുസ്ലിം ലീഗിലെ പുതിയ വർഗീയ പ്രവണതയെ എടുത്തുപറഞ്ഞ് സംസ്ഥാന കോൺഗ്രസ് ലീഗിന്റെ ആജ്ഞയനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും ആരോപിച്ചു.
സമ്മേളനം ഒരുക്കിയ മാടായി ഏരിയാകമ്മിറ്റിയെ കോടിയേരി പ്രശംസിക്കുകയും ചെയ്തു. ഏപ്രിലിൽ നടക്കാനിരിക്കുന്ന പാർട്ടി കോൺഗ്രസിൽ ഓരോ വീടും ഒരുങ്ങണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സംഘാടകകമികവ് കൊണ്ട് ശ്രദ്ധേയമായ സമ്മേളനമാണ് പഴയങ്ങാടിയിൽ പൂർത്തിയാക്കിയത്. പൊതുസമ്മേളനം നടന്ന പഴയങ്ങാടിയിലെ ഇ .കെ. നായനാർ നഗർ മണിക്കൂറുകൾക്കു മുമ്പുതന്നെ നിറഞ്ഞു കവിഞ്ഞു. സമ്മേളന നഗരിയിലേക്ക് പ്രതിനിധികൾ പ്രകടനത്തോടെയാണ് എത്തിയത് . മുദ്രാവാക്യം വിളിയോടെ ആയിരങ്ങൾ ആവേശഭരിതരായി സ്വീകരിച്ചു . പാർട്ടിയുടെ ചരിത്രത്തിൽ ആദ്യമായാണ് മാടായിയിൽ ജില്ലാസമ്മേളനം നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |