കണ്ണൂർ: ഒരു നൂറ്റാണ്ടായി ചൂളംവിളി ഉയരാത്ത തലശേരി- മൈസൂരു റെയിൽപാതയ്ക്കുള്ള പ്രാഥമിക നടപടിയായ ജ്യോഗ്രഫിക്കൽ മാപ്പിംഗായ ഹെലിബോൺ സർവ്വേ പൂർത്തിയായി. പാത ഏറ്റെടുക്കാൻ സംസ്ഥാനം തയ്യാറായെങ്കിലും ഇനിയും കർണാടക സർക്കാർ കണ്ണു തുറന്നിട്ടില്ല. റെയിൽപാതയുടെ അന്തിമ റൂട്ട് നിശ്ചയിക്കാനുള്ള കേരള- കർണാടക ചീഫ് സെക്രട്ടറിമാരുടെ യോഗം പോലും കർണാടകയുടെ നിസ്സഹകരണത്തെ തുടർന്ന് നടന്നില്ല.
നാഗർഹോള, വയനാട് വന്യജീവി സങ്കേതങ്ങൾ ഒഴിവാക്കിക്കൊണ്ട് 2017 നവംബറിൽ കേരളം സമർപ്പിച്ച രൂപരേഖ കർണാടക അംഗീകരിച്ചിരുന്നുവെങ്കിലും തുടർനടപടികൾക്ക് കർണാടകം പച്ചക്കൊടി കാട്ടിയില്ല.
റെയിൽ പാത യാഥാർത്ഥ്യമായാൽ കേരളത്തിലെ യാത്രക്കാർക്കാകെ ഗുണകരമാവും. നിലവിൽ തിരുവനന്തപുരത്ത് നിന്നോ, എറണാകുളത്ത് നിന്നോ, കണ്ണൂർ, കോഴിക്കോട് ഭാഗത്ത് നിന്നുള്ള യാത്രക്കാർക്ക് ട്രെയിൻ മാർഗ്ഗം മൈസൂരിലേക്ക് പോകണമെങ്കിൽ ഷൊർണൂരിൽ നിന്ന് പാലക്കാട് - കോയമ്പത്തൂർ - ഈ റോഡ്- സേലം - ധർമ്മപുരി - ഹൊസൂർ- ബംഗളൂരു വഴി മൈസൂരിലേക്കെത്തിച്ചേരാൻ 617 കിലോമീറ്ററുകൾ യാത്ര ചെയ്യണം. പാത യാഥാർത്ഥ്യമായാൽ തലശേരി- മാനന്തവാടി വഴി മൈസൂരിലേക്ക് പരമാവധി 240 കിലോമീറ്റർ. കണ്ണൂർ - കാസർകോട് - മംഗലാപുരം - ഹാസൻ -സുബ്രഹ്മണ്യപുര വഴി പോകുന്ന ട്രെയിനും മൈസൂരിലെത്താൻ15 മണിക്കൂറോളമെടുക്കുന്നത് പകുതിയിൽ താഴെയായി കുറയും.
കബനിയ്ക്ക് അടിയിലൂടെ 11.500 കി.മി
കർണാടകത്തിലെ നാഗർഹോള, ബന്ദിപ്പൂർ വനമേഖലകൾക്കിടയിലൂടെ ഒഴുകുന്ന കബനി നദിക്കടിയിലൂടെ ടണൽ വഴി റെയിൽപാത നിർമ്മിക്കണമെന്ന നിർദ്ദേശം കേരള റെയിൽ ഡവലപ്പ്മെന്റ് കോർപ്പറേഷൻ കർണാടക സർക്കാറിന് സമർപ്പിച്ചിരുന്നു. നദിക്കടിയിലൂടെ 11.5 കിലോമീറ്റർ ദൂരത്തിലാണ് പാത പോകേണ്ടത്. ഇതിനുമാത്രം 1200 കോടി ചെലവ് വരുമെന്നാണ് കണക്കുകൂട്ടൽ.
തലശ്ശേരി-മൈസൂരു പാത
ചെലവ്- 8000 കോടി
ദൂരം- 206 കി.മി
സമയം -4 മണിക്കൂർ
കേന്ദ്രസർക്കാർ 51%
സംസ്ഥാനസർക്കാർ 49%
പാത ഇതുവഴി
പെരിയപട്ടണ, തിത്തിമത്തി, ബലാൽ, ശ്രീമംഗല, കുട്ട, തിരുനെല്ലി അപ്പപ്പാറ, തൃശിലേരി, മാനന്തവാടി, തലപ്പുഴ, വരയാൽ, തൊണ്ടർനാട്, ചെറുവാഞ്ചേരി, കൂത്തുപറമ്പ്, കതിരൂർ, തലശേരി.
മൺസൂൺകാലത്ത് കൊങ്കൺപാതയ്ക്കും ബദലാകും
ഒറ്റപ്പാതയായതിനാൽ കൊങ്കൺ റൂട്ടിൽ മഴക്കാലങ്ങളിൽ സമയക്രമീകരണമുണ്ടാവാറുണ്ട്. മഴയത്ത് മണ്ണിടിച്ചിലും സാധാരണയാണ്. ഈപാത വന്നാൽ കൊങ്കൺ വഴി പോവേണ്ടുന്ന ദീർഘദൂര ട്രെയിനുകൾ തലശ്ശേരി -മൈസൂരു പാത വഴി തിരിച്ചുവിടാം.
സംസ്ഥാന സർക്കാരിനൊപ്പം കർണാടക സർക്കാരിന്റെ ഇടപെടൽ കൂടി വേണ്ടതുണ്ട്. തലശേരി- മൈസൂരു റെയിൽപാതയെ കുറിച്ചുള്ള ആശങ്കയ്ക്ക് അടിസ്ഥാനമില്ല.
വി. അജിത് കുമാർ, എം.ഡി
കേരള റെയിൽ ഡവലപ്പ്മെന്റ് കോർപ്പറേഷൻ
കൊച്ചി മെട്രോ മാതൃകയിൽ പൊന്നും വിലയ്ക്ക് സ്ഥലമെടുത്ത് റെയിൽപാത യാഥാർഥ്യമാക്കണം. കർണാടക സർക്കാരിന്റെ അലംഭാവം ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ ശക്തമായി ഇടപെടണം.
കെ.വി.ഗോകുൽദാസ്, ചെയർമാൻ, തലശേരി- മൈസൂരു റെയിൽപാത ആക്ഷൻ ഫോറം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |