കണ്ണൂർ: സി.പി.എം നേതാവ് ടി.കെ.ഗോവിന്ദൻ ചെയർമാനായ ഹാൻവീവ് എം.ഡി അരുണാചലത്തിന്റെ അനാസ്ഥമൂലം അടച്ചുപൂട്ടലിന്റെ ഭീഷണിയിലാണെന്ന് ആരോപണം. സി.ഐ.ടി.യുവിന്റെ ഭാഗമായ കേരള ഹാൻഡ്ലൂം ഡവലപ്‌മെന്റ് കോർപ്പറേഷൻ എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡന്റ് ജെയിംസ് മാത്യു എം.ഡിയുടെ നടപടികൾക്കെതിരെ അതിശക്തമായ വിമർശനവുമായി ഇന്നലെ വാർത്താസമ്മേളനത്തിൽ രംഗത്തുവന്നിരുന്നു. ഹാൻവീവിന്റെ കണ്ണൂരിലെ ഹെഡ് ഓഫീസിൽ എം.ഡിയുടെ കെടുകാര്യസ്ഥത നിമിത്തം പന്ത്രണ്ടുകോടിയുടെ തുണിത്തരങ്ങൾ വിറ്റഴിക്കാതെ കെട്ടികിടക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.
സി.ഐ.ടി.യു മുൻകൈയെടുത്ത് ഇവ വിറ്റുതരാമെന്ന് അറിയിച്ചെങ്കിലും എം.ഡി തുടർനടപടി സ്വകീരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 2004 മുതൽ സർക്കാർ ജീവനക്കാർക്ക് അനുവദിച്ച മൂന്ന് ശമ്പള പരിഷ്കാരങ്ങളും ഹാൻവീവിലെ തൊഴിലാളികൾക്ക് അനുവദിച്ചിട്ടില്ല. മൂന്ന് മാസമായി തൊഴിലാളികൾക്ക് ശമ്പളം കിട്ടാത്ത അവസ്ഥയാണ്. ഇതോടെ തൊഴിലാളികൾ പട്ടിണിയിലാണ്. കെട്ടികിടക്കുന്ന തുണി 50 ശതമാനം റിബേറ്റിൽ വിറ്റഴിച്ചാൽ അഞ്ച് കോടിയിലധികം തുക സമാഹരിക്കാൻ പറ്റും. എടുക്കുന്ന തീരുമാനം പോലും നടപ്പാക്കാൻ കഴിയാത്ത സംവിധാനമാണ് ഇപ്പോൾ സ്ഥാപനത്തിലുള്ളത്. നഷ്ടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ എം.ഡി വാങ്ങുന്ന ശമ്പളം സംസ്ഥാന ചീഫ് സെക്രട്ടറിക്ക് മുകളിലാണെന്നും ജെയിംസ് മാത്യു പറഞ്ഞു.
167 ജീവനക്കാർ, ജോലി ഭാരം മൂന്നിരട്ടി
ആകെയുള്ള 167 ജീവനക്കാർക്ക് നിലവിൽ മൂന്നിരട്ടി ജോലി ഭാരമാണുള്ളത്. ശമ്പളം ലഭിക്കാത്ത സാഹചര്യത്തിലും കൂടുതൽ ജോലിചെയ്യേണ്ട സാഹചര്യമാണ്. ഗുണമേന്മയുള്ള നൂല് യഥാസമയം തൊഴിലാളികൾക്ക് നൽകുന്നില്ല. ഹാൻവീവിനെ ഹാൻടെക്‌സുമായി ലയിപ്പിക്കുന്നതു സംബന്ധിച്ച നിർദ്ദേശവുമായി സർക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും സി.ഐ.ടി.യു നേതാക്കൾ അറിയിച്ചു.
പുറംകരാറിൽ വിജിലൻസ് അന്വേഷണം വേണം
സർക്കാർ ആവിഷ്കരിച്ച സ്‌കൂൾ യൂനിഫോം വിതരണ പദ്ധതി കൈത്തറി മേഖലക്ക് വലിയ ആശ്വാസമായിരുന്നു. എന്നാൽ, ഇക്കുറി വിതരണ ചുമതല സ്വകാര്യ വ്യക്തിക്ക് പുറം കരാർ നൽകിയതിലൂടെ കോർപ്പറേഷന് ഭീമമായ നഷ്ടമുണ്ടായി. സ്വകാര്യ വ്യക്തിക്ക് പുറംകരാർ നൽകിയത് സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണം. ഈ ആവശ്യങ്ങളെല്ലാം ഉന്നയിച്ച് പ്രത്യക്ഷ സമരത്തിലേക് യൂണിയൻ നീങ്ങുമെന്ന് സി.ഐ.ടി.യു നേതാക്കൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ കേരള ഹാൻഡ് ലൂം ഡവലപ്‌മെന്റ് കോർപ്പറേഷൻ എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) ജില്ല സെക്രട്ടറി എസ്.കെ.വിനോദ്, ജില്ല ട്രഷറർ രാജേഷ് കോമത്ത്, വൈസ് പ്രസിഡന്റ് എസ്.ഗോപകുമാർ എന്നിവരും സംബന്ധിച്ചു.
ഖേദം പ്രകടിപ്പിച്ച് ജെയിംസ് മാത്യു
കണ്ണൂർ: ഹാൻവീവ് എം.ഡിയെ അധിക്ഷേപിച്ചതിന് ഖേദം പ്രകടിപ്പിച്ച് ജെയിംസ് മാത്യു. കഴിഞ്ഞ ദിവസം ഹാൻവീവിന്റെ കണ്ണൂരിലെ ഹെഡ്ഓഫിസിന് മുന്നിൽ സി.ഐ.ടി.യു നടത്തിയ സമരത്തിലായിരുന്നു അദ്ദേഹം എം.ഡിയ്ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. തൊഴിലാളികൾക്ക് ശമ്പളം മുടങ്ങിയതിന്റെ വികാരത്തിലാണ് താൻ ആ പദപ്രയോഗം നടത്തിയത്. അത് നാക്കുപിഴയായിരുന്നില്ല. തുടർന്ന് പ്രസംഗത്തിന്റെ സമാപനത്തിൽ തന്നെ താൻ ക്ഷമാപണം നടത്തിയിരുന്നുവെന്നും ജെയിംസ് മാത്യു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |