കളിയാട്ടങ്ങളിൽ ജാതി-മത വേർതിരിവുകളില്ല: മന്ത്രി
നീലേശ്വരം: ജാതിമത വേർതിരിവില്ലാതെ കളിയാട്ടങ്ങൾ എല്ലാവരുടെയുമാണെന്നും ഇത്തരത്തിലുള്ള കൂടിച്ചേരലുകളാണ് ആഗ്രഹിക്കുന്നതെന്നും കായിക വകുപ്പ് മന്ത്രി വി. അബ്ദുൾ റഹ്മാൻ പറഞ്ഞു. പുതുക്കൈ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവത്തിന്റെ മുന്നോടിയായുള്ള സുവനീർ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രതിരോധത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും പ്രതീകങ്ങളായാണ് കളിയാട്ടങ്ങളെ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. അനീതിക്കെതിരെ രക്തസാക്ഷിത്വം വഹിക്കേണ്ടി വന്ന ഐതിഹ്യമുള്ള തെയ്യക്കോലങ്ങളാണ് നമുക്ക് മുന്നിൽ ഉള്ളതെന്നും ക്ഷേത്രങ്ങൾ കലാസാംസ്കാരിക തനിമ നിലനിർത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കരിവെള്ളൂർ വല്ല്യച്ഛൻ പ്രമോദ് കോമരം സുവനീർ ഏറ്റുവാങ്ങി. ചടങ്ങിൽ ആചാര സ്ഥാനീകനായി 80 വർഷം പിന്നിട്ട അരക്കാച്ചാൽ അമ്പുകോമരത്തെ മുൻ ദേവസ്വം മന്ത്രി കെ.സി വേണുഗോപാൽ ആദരിച്ചു. കളിയാട്ട മഹോത്സവത്തിന്റെ ഓഡിയോ പ്രകാശനം സംഗീതരത്നം കാഞ്ഞങ്ങാട് രാമചന്ദ്രൻ നിർവ്വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അഡ്വ. കെ.വി രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സുവനീർ ചീഫ് എഡിറ്റർ ഡോ. കെ.വി രാജേഷ് സുവനീർ പരിചയപ്പെടുത്തി. ആഘോഷ കമ്മിറ്റി ചെയർമാൻ പാട്ടത്തിൽ നാരായണൻ, കൗൺസിലർ പി.വി മോഹനൻ, എറുവാട്ട് മോഹനൻ എന്നിവർ സംസാരിച്ചു. സുവനീർ കമ്മിറ്റി ചെയർമാൻ പി. ദാമോദര പണിക്കർ സ്വാഗതവും കൺവീനർ ഡോ. എം. ഷൈമ നന്ദിയും പറഞ്ഞു.