കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി മൂന്ന് തവണ മത്സരിച്ചിട്ടും സ്വന്തം മണ്ഡലത്തിൽ വോട്ട് ചെയ്യാൻ സാധിക്കാത്ത അനുഭവമുണ്ടായിരുന്ന സി.എച്ച് കുഞ്ഞമ്പുവിന് ഇത്തവണ അതിന് അവസരം ലഭിച്ചു. ഉദുമ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി വീണ്ടും ജനവിധി തേടുന്ന കുഞ്ഞമ്പു, ഇക്കുറി സ്വന്തം മണ്ഡലത്തിൽ തന്നെയാണ് വോട്ട് രേഖപ്പെടുത്തുന്നത്.
2011, 2016 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മഞ്ചേശ്വരം മണ്ഡലത്തിൽ മത്സരിച്ചപ്പോഴും, 2021ൽ ഉദുമ മണ്ഡലത്തിൽ അരങ്ങേറ്റം നടത്തിയപ്പോഴും കുഞ്ഞമ്പുവിന്റെ വോട്ട് കാസർകോട് മണ്ഡലത്തിലായിരുന്നു. സ്ഥാനാർത്ഥിയായ മണ്ഡലത്തിൽ തന്നെ വോട്ട് ചെയ്യാൻ കഴിയാത്തത് അന്നത്തെ പ്രത്യേക സാഹചര്യം മൂലമായിരുന്നു. എന്നാൽ ഇത്തവണ അത് മാറിയിരിക്കുകയാണ്. ബേഡകം പഞ്ചായത്തിലെ ബീബുങ്കാലിലുള്ള തറവാട് വീട്ടിലേക്കാണ് കുഞ്ഞമ്പു തന്റെ വോട്ട് മാറ്റിയത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടിക പുതുക്കൽ നടപടികൾ പൂർത്തിയാക്കിയതോടെയാണ് ഇത് സാധ്യമായത്. ഇതോടെ മത്സരിക്കുന്ന ഉദുമ മണ്ഡലത്തിലെ വോട്ടറായി തന്നെ അദ്ദേഹം മാറി.
ഭാര്യയും സി.പി.എം ജില്ലാനേതാവും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായ എം. സുമതിയും തന്റെ വോട്ട് ഇതേ വിലാസത്തിലേക്കാണ് മാറ്റിയിരിക്കുന്നത്. കുടുംബമായി തന്നെ ഉദുമ മണ്ഡലത്തിൽ വോട്ട് ചെയ്യാനെത്തുന്നത് രാഷ്ട്രീയപരമായി ശ്രദ്ധേയമാകും. ഉദുമ മണ്ഡലത്തിലെ 177-ാം നമ്പർ ബൂത്തിൽ കുണ്ടംകുഴിയിലെ ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് സി.എച്ചിന് വോട്ട്.
എതിർ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന യു.ഡി.എഫിലെ കെ. നീലകണ്ഠന് കാറഡുക്കയിലെ തറവാട് വീട്ടിലാണ് വോട്ട്. അത് കാസർകോട് മണ്ഡലത്തിലാണ്. എൻ.ഡി.എയിലെ മനുലാലിനും സ്വന്തം മണ്ഡലത്തിൽ തന്നെയാണ് വോട്ട്.
എം.പിക്ക് വോട്ട് പടന്നക്കാട്ട്
രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയും കുടുംബവും രാവിലെ ഒമ്പതിന് പടന്നക്കാട് ശ്രീനാരായണ എ.എൽ.പി സ്കൂളിൽ ബൂത്ത് നമ്പർ 209ൽ എത്തി വോട്ട് ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |