കൊല്ലം: പെരുമൺ - പേഴുംതുരുത്ത് പാലത്തിന്റെ മദ്ധ്യഭാഗത്തെ സ്‌പാനിന്റെ നിർമ്മാണത്തെ ചൊല്ലിയുള്ള തർക്കം മുറുകുന്നു. പുതിയ ഡിസൈനിന്റെ ടെണ്ടർ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അംഗീകരിക്കാതെ പ്രതിസന്ധിയിലായതോടെ, തങ്ങൾ ആദ്യം നൽകിയ ഡിസൈൻ പ്രകാരം നിർമ്മാണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് നിർവഹണ ഏജൻസിയായ കെ.ആർ.എഫ്.ബി കരാർ കമ്പനിക്ക് മേൽ സമ്മർദ്ദം ശക്തമാക്കി. എന്നാൽ, കുറഞ്ഞത് ഒമ്പത് കോടിയെങ്കിലും അധികമായി നൽകാതെ ആ ഡിസൈൻ പ്രകാരം നിർമ്മിക്കില്ലെന്ന നിലപാടിലാണ് കരാർ കമ്പനി.
നടുവിലെ സ്പാനിന്റെ ഡിസൈനെയും നിർമ്മാണ രീതിയേയും സംബന്ധിച്ച് ആദ്യഘട്ടം മുതൽ കരാർ കമ്പനിയും നിർവഹണ ഏജൻസിയും തമ്മിൽ തർക്കം നിലനിൽക്കുകയായിരുന്നു. നടുവിലെ സ്‌പാൻ സംബന്ധിച്ച് കരാർ ഒപ്പിടുമ്പോഴുള്ള രൂപരേഖയിൽ നിന്ന് വ്യത്യസ്തമായ ഡിസൈനും നിർമ്മാണ രീതിയും നിർദ്ദേശിച്ചുവെന്നാണ് കരാർ കമ്പനിയുടെ വാദം. തർക്കം നീണ്ടതോടെ കരാർ കമ്പനിയുടെ ബദൽ ഡിസൈൻ നൽകിയെങ്കിലും കെ.ആർ.എഫ്.ബി അംഗീകരിച്ചില്ല. ഇരുവശങ്ങളിലെയും നിർമ്മാണം പൂർത്തിയായി നടുവിലെ സ്പാനില്ലാതെ പാലം പ്രതിസന്ധിയിലായതോടെ കെ.ആർ.എഫ്.ബി പുതിയ ഡിസൈന് ടെണ്ടർ ക്ഷണിക്കുകയായിരുന്നു. അങ്ങനെ ലഭിച്ച 60 ലക്ഷം രൂപയുടെ പുതിയ ടെണ്ടർ പഴയ പൊതുമരാമത്ത് സെക്രട്ടറി അംഗീകരിക്കാഞ്ഞതോടെ വീണ്ടും പ്രതിസന്ധി രൂപപ്പെട്ടു. ഇതിനിടെയാണ് തങ്ങൾ നൽകിയ ഡിസൈൻ പ്രകാരം നിർമ്മിക്കണമെന്ന സമ്മർദ്ദത്തിലേക്ക് കെ.ആർ.എഫ്.ബി നീങ്ങിയത്.
വിനയായി
ഡിസൈൻ മാറ്റം
വലിയ ബോട്ടുകൾക്ക് കടന്നു പോകാൻ കഴിയുന്ന വിധത്തിലും സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിലും പാലത്തിന്റെ മദ്ധ്യഭാഗം നിർമ്മിക്കണമെന്ന ആശയം ഉണ്ടായത് നിർമ്മാണ കരാർ ഒപ്പുവച്ച് ജോലികൾ ആരംഭിച്ചശേഷമാണ്. ഇത് പ്രകാരം റോഡ്സ് ഫണ്ട് ബോർഡ് തയ്യാറാക്കിയ പുതിയ ഡിസൈൻ കരാർ കമ്പനിക്ക് സ്വീകാര്യമായില്ല.
മാസങ്ങളോളം നീണ്ട ആലോചനകൾക്കൊടുവിൽ ഡിസൈൻ തയ്യാറാക്കുന്നതിന് കരാർ ക്ഷണിച്ചു. എൽ ആൻഡ് ടി കമ്പനി നൽകിയ കരാർ ടെക്നിക്കലി ക്വാളിഫൈഡ് ആയെങ്കിലും തുടർ നടപടികൾ വൈകി. ഏതാണ്ട് 60 ലക്ഷം രൂപയായിരുന്നു പുതിയ ഡിസൈൻ തയ്യാറാക്കുന്നതിനുളള കരാർ തുക. ടെണ്ടർ അപ്രൂവൽ കമ്മിറ്റിയിൽ ക്വട്ടേഷനെപ്പറ്റി ചില സംശയങ്ങൾ ഉയരുകയും രണ്ടു മാസമായി ഇതിൻമേൽ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടു പോവുകയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |