കൊല്ലം: മൺറോത്തുരുത്തിലെ ചെമ്മീൻ കർഷകരെ കണ്ണീർപ്പാടത്ത് മുക്കി വൈറ്റ്സ്‌പോട്ട് രോഗവ്യാപനം. വളർത്ത് ചെമ്മീനുകളാണ് രോഗം ബാധിച്ച് കൂട്ടത്തോടെ ചത്തൊടുങ്ങുന്നത്.
അൻപതിൽപ്പരം കർഷകരാണ് ഇക്കുറി വിത്തിറക്കിയത്. കാര ഇനത്തിൽപ്പെട്ട ചെമ്മീൻ വളർച്ചയെത്താൻ 90 മുതൽ 100 ദിവസം വരെയെടുക്കും. കുളങ്ങൾ വൃത്തിയാക്കി വിത്തിറക്കാനും ദിവസവും മോട്ടർ ഉപയോഗിച്ച് വെള്ളം കയറ്റിയിറക്കാനും തീറ്റ നൽകാനും കർഷകർ ലക്ഷങ്ങളാണ് ചെലവിടുന്നത്. കർഷകർ വലിയ പ്രതീക്ഷയോടെ കാത്തിക്കുമ്പോഴാണ് വൈറ്റ്സ്‌പോട്ട് രോഗവ്യാപനം ഉണ്ടായത്. 20 മുതൽ 50 ദിവസം വരെ പിന്നിട്ട ചെമ്മീനുകളാണ് കൂട്ടത്തോടെ ചത്തുപൊങ്ങുന്നത്.
മത്സ്യകർഷക വികസന അതോറിറ്റി (എഫ്.എഫ്.ഡി.എ.) വഴി ഗവൺമെന്റ് ഏജൻസികളുടെ ഹാച്ചറികളിൽ നിന്ന് സബ്സിഡിയായി ലഭിച്ച ചെമ്മീൻ വിത്തുകളാണ് ഉപയോഗിച്ചത്. പലരും വൻതുക കടമെടുത്താണ് കൃഷി ആരംഭിച്ചത്. രോഗപ്രതിരോധ ശേഷി ഇല്ലാത്ത വിത്തുകൾ നൽകിയതാണ് വിപത്തിന് കാരണമെന്ന് കർഷകർ പറയുന്നു.
എന്താണ് വൈറ്റ്സ്‌പോട്ട്?
ചെമ്മീന്റെ ശരീരത്തിൽ വെള്ളപ്പാടുകൾ വരുന്ന വൈറസ് രോഗമാണിത്. രോഗം ബാധിച്ചാൽ ആഹാരമെടുക്കാതെ കൂട്ടത്തോടെ ചത്തുപൊങ്ങും. വൈറസ് രോഗമായതിനാൽ മരുന്നില്ല.
ഇൻഷ്വറൻസില്ല
മുമ്പ് കർഷകർക്ക് എഫ്.എഫ്.ഡി.എ വഴി സൗജന്യ ഇൻഷ്വറൻസ് ലഭ്യമാക്കിയിരുന്നു. രോഗം വന്ന് ചെമ്മീൻ നശിച്ചാൽ ആനുപാതികമായി ഇൻഷ്വറൻസ് തുകയും ലഭിച്ചിരുന്നു. ഏതാനും വർഷം മുമ്പ് അൻപതോളം കർഷകർക്ക് ഇത്തരത്തിൽ ഇൻഷ്വറൻസ് നൽകേണ്ടി വന്നു. ഇതോടെ കമ്പനികൾ ഇൻഷ്വറൻസ് ഏറ്റെടുക്കാതായി.
മൺറോത്തുരുത്തിൽ മൂന്ന് കർഷകരുടെ കുളങ്ങളിൽ വൈറ്റ്സ്‌പോട്ട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സാമ്പിൾ ശേഖരിച്ച് ഫിഷറീസ് യൂണിവേഴ്സിറ്റിക്ക് കൈമാറി. ഫലം ലഭിച്ചിട്ടില്ല. ഗുണനിലവാരമുള്ള വിത്താണ് സർക്കാർ ഹാച്ചറികളിൽ നിന്ന് വിതരണം ചെയ്തത്. ആരെങ്കിലും ഒരാൾ ഗുണനിലവാരമില്ലാത്ത വിത്ത് വാങ്ങിയതാണ് രോഗവ്യാപനത്തിന് കാരണം. നേരത്തെ രോഗം കണ്ടെത്തിയ കുളത്തിൽ വീണ്ടും രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇക്കാര്യം പ്രത്യേകം പരിശോധിക്കും. മേഖലയിൽ അണുനശീകരണം നടത്തും.
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |