കുന്നിക്കോട് : നാട്ടിലിറങ്ങി ഭീതി പരത്തിയ കാട്ടുപന്നിയെ വിളക്കുടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വെടിവെച്ച് കൊന്നു. കുന്നിക്കോട് പച്ചിലയിൽ മുസ്ലീം പള്ളിയുടെ സമീപത്താണ് കാട്ടുപന്നിയെ കണ്ടത്. 19-ാം വാർഡായ ഇവിടം ടൗണിനോട് ചേർന്നുള്ള പ്രദേശമാണ്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നര മണിയോടെ കാട്ടുപന്നിയെ കണ്ട പ്രദേശവാസികൾ ഗ്രാമപഞ്ചായത്ത് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പത്തനാപുരം റേഞ്ച് ഫോറസ്റ്റ് ഓഫീസർ ദിലീപ് കാട്ടുപന്നിയെ വെടിവെച്ച് കൊല്ലാൻ അനുമതി നൽകുകയും ദൗത്യം നിർവഹിക്കാൻ തോക്ക് ലൈസൻസുള്ളയാളുടെ പേര് നിർദ്ദേശിക്കുകയും ചെയ്തു. അങ്ങനെ ഗ്രാമഞ്ചായത്ത് പ്രസിഡന്റ് കാട്ടുപന്നിയെ വെടിവെയ്ക്കാൻ ഉത്തരവ് നൽകുകയായിരുന്നു.
വൈകിട്ട് അഞ്ചരയോടെ വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അദബിയ നാസറുദ്ദീന്റെയും വൈസ് പ്രസിഡന്റ് ഷാഹുൽ കുന്നിക്കോടിന്റെയും ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്.ശിവപ്രസാദിന്റെയും നേതൃത്വത്തിൽ പത്തനാപുരം സ്വദേശി അഡ്വ.റോബർട്ട് മാത്യു സ്ഥലത്തെത്തി കാട്ടുപന്നിയെ ഒറ്റവെടിക്ക് കൊല്ലുകയായിരുന്നു. മാസങ്ങൾക്ക് മുമ്പ് തലവൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരാൾ മരിക്കുകയും മറ്റുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. വിളക്കുടി ഗ്രാമപഞ്ചായത്തിൽ ആദ്യമായിട്ടാണ് കാട്ടുപന്നി ടൗൺ പ്രദേശത്ത് ഇറങ്ങുന്നതും വെടി വെച്ച് കൊല്ലുന്നതും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |