കൊല്ലം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഭക്ഷണപ്പുരയിൽ ഒരുക്കങ്ങൾ തകൃതി. 25,000 ചതുരശ്ര അടിയിൽ ഭക്ഷണശാലയും 6,000 ചതുരശ്ര അടിയിൽ അടുക്കളയുമാണ് സജ്ജമാകുന്നത്. തെറ്റില്ലാത്തതും വിശാലമായതുമായ ഭക്ഷണം വിതരണം ചെയ്യുമെന്ന് പാചകത്തിന്റെ കരാർ എടുത്ത പഴയിടം മോഹനൻ നമ്പൂതിരി പറഞ്ഞു. ഭക്ഷണപ്പുരയായ ക്രേവൻ സ്‌കൂളിലെത്തി അദ്ദേഹം ഒരുക്കങ്ങൾ വിലയിരുത്തി.
ഭക്ഷണപ്പുരയിലെ കൗണ്ടറുകളിൽ വിളമ്പുന്നതിനൊപ്പം മത്സരാർത്ഥികൾക്കും വിധികർത്താക്കൾക്കും പാഴ്‌സലുകൾ തയ്യാറാക്കാനുള്ള സൗകര്യവും ഭക്ഷണപ്പുരയോട് ചേർന്ന് ഒരുക്കിയിട്ടുണ്ട്. രാവിലെ 11 മുതൽ പാഴ്‌സലുകൾ പൊതിയുന്നത് ആരംഭിക്കും. ഒരു മണിക്കൂറിനുള്ളിൽ പാഴ്‌സലുകൾ തയ്യാറാകും. ദിവസം 1500 മുതൽ 2000 വരെ പാഴ്‌സലുകൾ വിതരണം ചെയ്യാനാകും. 18 ഇനങ്ങൾ അടങ്ങിയ വിഭവങ്ങളുടെ ലിസ്റ്റ് ഭക്ഷണ കമ്മിറ്റിക്കു കൈമാറി. ദിവസം 45,000 പേർക്ക് നാല് നേരം ഭക്ഷണം തയ്യാറാക്കും. 11 കൗണ്ടറുകളിലായി ഒരേസമയം 2200 പേർക്ക് ഭക്ഷണം കഴിക്കാവുന്ന തരത്തിലാണ് പന്തൽ സജ്ജീകരിച്ചിരിക്കുന്നത്. ഒരു കൗണ്ടറിൽ രണ്ട് വരിയിലായി 30 വിളമ്പുകാരുണ്ടാകും.
പഴയിടത്തിന്റെ സർപ്രൈസ്
കലോത്സവത്തിലെ അഞ്ച് ദിവസവും ഉച്ചഭക്ഷണത്തിൽ മുൻകൂട്ടി തയ്യാറാക്കി നൽകിയ വിഭവങ്ങൾക്ക് പുറമേ സർപ്രൈസ് വിഭവങ്ങളും ഉണ്ടാകും. അഞ്ച്തരം വ്യത്യസ്ത പായസങ്ങളും ഉച്ചഭക്ഷണത്തിൽ പ്രതീക്ഷിക്കാം. മുൻവർഷത്തെ കലോത്സവങ്ങളിലും ഉച്ച ഭക്ഷണത്തിനൊപ്പം സർപ്രൈസ് വിഭവങ്ങൾ വിളമ്പി ഞെട്ടിച്ചിട്ടുള്ള പഴയിടം ഇത്തവണ എന്ത് രുചിക്കൂട്ടാണ് തയ്യാറാക്കുകയെന്ന ആകാംക്ഷയിലാണ് ഭക്ഷണ കമ്മിറ്റി സംഘാടകർ .
ആദ്യ ദിനത്തിൽ പാലട പ്രഥമനാണ് വിളമ്പുക. പ്രഭാത ഭക്ഷണമായി ഇടിയപ്പവും വെജിറ്റബിൾ കറിയുമുണ്ടാവും. ആദ്യദിനം 12,000 പേരെയാണ് ഭക്ഷണപ്പന്തലിൽ പ്രതീക്ഷിക്കുന്നതെന്ന് കൺവീനർ ബി. ജയചന്ദ്രൻ പിള്ള പറഞ്ഞു. എല്ലാദിവസവും രാവിലെ ഏഴ് മുതൽ ഒമ്പത് വരെയാണ് ഭക്ഷണം. 11.30 മുതൽ 20.30 വരെ ഉച്ചഭക്ഷണം. വൈകിട്ട് നാലര മുതൽ ചായയും ലഘു പലഹാരവും നൽകും. രാത്രിയിൽ പായസം ഒഴിവാക്കിയുള്ള സദ്യ.
വിരസതയില്ലാത്ത ക്യൂ
ക്രേവൻസ്‌കൂളിലെ ഭക്ഷണപ്പുരയിൽ നീണ്ട ക്യൂവിൽ ഭക്ഷണം കഴിക്കാൻ കാത്ത് നിൽക്കുന്നവരുടെ വിരസതയകറ്റാൻ കലാപരിപാടികൾ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഭക്ഷണകമ്മിറ്റി. ഭക്ഷണപ്പുരയക്ക് സമീപം ഇതിനായി പ്രത്യേകം സ്‌റ്റേജ് സജ്ജീകരിക്കും . ഓരോദിവസവും വ്യത്യസ്തങ്ങളായ കലാപരിപാടികൾ നടക്കും.
കൂപ്പൺ വേണം
കൂപ്പൺ ഉണ്ടെങ്കിൽ മാത്രമേ ഭക്ഷണം കഴിക്കാൻ അവസരം ലഭിക്കുകയുള്ളൂ. യൂണിഫോമിലെത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് മാത്രമാണ് കൂപ്പൺ ഇല്ലാതെ പ്രവേശനം. മറ്റ് ഒഫീഷ്യലുകൾക്ക് അഞ്ച് ദിവസം പഞ്ച് ചെയ്ത് ഉപയോഗിക്കാനുള്ള കൂപ്പണുകൾ നൽകും. പുറത്ത് നിന്നെത്തുന്ന ആർക്കും ഭക്ഷണ പന്തലിലേക്ക് പ്രവേശനം അനുവദിക്കില്ല. കെ.പി.എസ്.ടി.എയ്ക്കാണ് ഭക്ഷണകമ്മിറ്റിയുടെ ചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |