കൊല്ലം: 'ദയവ് ചെയ്ത് കുറച്ച് സമയം തരൂ, എല്ലാം ശരിയാക്കാം' കഴിഞ്ഞ ദിവസമുണ്ടായ കടലേറ്റത്തിൽ വീട് നഷ്ടമായതിനെ തുടർന്ന് വെടിക്കുന്ന് നിവാസികൾ ബീച്ച് റോഡിൽ നടത്തിയ പ്രതിഷേധത്തിനിടയിൽ ചർച്ചയ്‌ക്കെത്തിയ സബ് കളക്ടർ മുകുന്ദ് ടാക്കൂറിന്റെ വാക്കുകളാണിത്.
ഇന്നലെ രാവിലെ വെടിക്കുന്ന് നിവാസികളായ പത്തുപേരുമായി കളക്ടറേറ്റിൽ കളക്ടർ എൻ.ദേവിദാസ്, സബ് കളക്ടർ മുകുന്ദ് ടാക്കൂർ എന്നിവർ ചർച്ച നടത്തിയിരുന്നു. മൂന്ന് ദിവസത്തിനകം പ്രശ്‌നപരിഹാരം കാണുമെന്ന് അറിയിച്ചെങ്കിലും സമരക്കാർ സ്വീകരിച്ചില്ല.
തുടർന്നാണ് വൈകിട്ട് സബ് കളക്ടർ ചർച്ചയ്‌ക്കെത്തിയത്. തിരഞ്ഞെടുപ്പ് സമയമാണ് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും പ്രശ്‌നത്തിൽ അടിയന്തര പരിഹാരത്തിന് ഇടപെടലുണ്ടാകുമെന്നും വീട് നഷ്ടപ്പെട്ടവർ താത്കാലികമായി കമ്മ്യൂണിറ്റി ഹാളിലേക്ക് മാറണമെന്നും സബ് കളക്ടർ അറിയിച്ചു. എന്നാൽ കമ്മ്യൂണിറ്റി ഹാൾ വേണ്ടെന്നും ബീച്ചിന് സമീപത്തെ മറൈൻ അക്വറിയം മതിയെന്നും പ്രതിഷേധക്കാർ അറിയിച്ചു. ഇതിനുള്ള നടപടികൾ സ്വീകരിക്കാമെന്ന് സബ്കളക്ടർ അറിയിക്കുകയും ചെയ്തു.
ഇതിനിടെ ഒരു വിഭാഗം പ്രതിഷേധക്കാർ വാടക വീട് വേണമെന്നായി. വീട് നഷ്ടമായതിന് പകരം സംവിധാനം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടതോടെ കളക്ടറുമായി സംസാരിച്ച് അറിയിക്കാമെന്ന് സബ് കളക്ടർ പറഞ്ഞു.
സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കളക്ടർ നേരിട്ട് വരണമെന്നായി പ്രതിഷേധക്കാർ. തുടർന്നാണ് വിവരം കളക്ടറെ ധിരിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |