കൊല്ലം: പള്ളിമുക്ക് ജംഗ്ഷനിലെ ഹോട്ടലിലുണ്ടായ തീപിടിത്തം പരിഭ്രാന്തി പരത്തി. ഇന്നലെ രാത്രി 8.30നാണ് സംഭവം. അടുക്കളയിൽ നിന്ന് ഒന്നാം നിലയിലേക്ക് തീ പടരുകയായിരുന്നു. ഞായറാഴ്ച ആയതിനാൽ ഹോട്ടലിൽ നല്ല തിരക്കായിരുന്നു. ഒന്നാം നിലയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവർ പെട്ടെന്ന് താഴേക്ക് ഇറങ്ങിയതിനാൽ ആളപായമുണ്ടായില്ല. ഈ സമയം താഴത്തെ നിലയിലുണ്ടായിരുന്നവരെയും ഒഴിപ്പിച്ചു.
ഇവിടെ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും പുറത്തേക്ക് മാറ്റി. തുടർന്ന് വിവരം ഫയർഫോഴ്‌സിൽ അറിയിച്ചു . കടപ്പാക്കടയിൽ നിന്ന് രണ്ട് യൂണിറ്റും ചാമക്കടയിൽ നിന്ന് ഒരു യൂണിറ്റുമെത്തി 45 മിനിറ്റ് പ്രയത്‌നിച്ചാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. നാശനഷ്ടം കണക്കാക്കിയിട്ടില്ല. ഇരവിപുരം പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. പള്ളിമുക്ക് റോഡിൽ അല്പസമയം ഗതാഗതം തടസപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |