വീട് കുത്തിതുറന്ന് മോഷണം നടത്തിയ പ്രതികൾ പിടിയിൽ
കടയ്ക്കൽ : വീട് കുത്തിതുറന്ന് മോഷണം നടത്തിയ നാൽപ്പതോളം കേസുകളിലെ രണ്ട് പ്രതികളെ നാട്ടുകാരുടെ സഹായത്തോടെ കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. വർക്കല കുരക്കണ്ണിയിൽ ഗുലാബ് മൻസിലീൽ ഫാന്റം പൈലി എന്ന ഷാജി (49)മണമ്പൂർ പെരിങ്കുളം എം.പി.പി ഹൗസിൽ സൈതലി(45)എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി ഒന്നരക്ക് കടയ്ക്കൽ, ആറ്റുപുറം കൃഷ്ണാസിൽ ബിനുവിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ബിനു 2 ദിവസം മുൻപ് ഗൾഫിൽ നിന്ന് നാട്ടിലെത്തിയിരുന്നു. കുടുംബത്തോടെ പുറത്തു പോയ സന്ദർഭത്തിലാണ് കവർച്ച നടന്നത്. ഈ വീടിന് തൊട്ടടുത്ത വീടിന്റെ മുകളിലത്തെ നിലയിലിരുന്ന് കമ്പ്യൂട്ടറിൽ ജോലിചെയ്ത് കൊണ്ടിരുന്ന യുവാവ് വീടിന്റെ മുൻവശത്തു ഒരു ബൈക്ക് കൊണ്ടു വച്ച ശേഷം രണ്ടു പേർ വീട്ടിലേക്ക് കയറി പോകുന്നത് കണ്ട വിവരം പൊലീസിനെയും പരിസര വാസികളെയും അറിയിക്കുകയായിരുന്നു. പൊലീസ് എത്തുമ്പോഴേക്കും പ്രതികൾ വീടിന്റെ മുൻവാതിൽ തകർത്ത് അകത്തു കയറി വീട്ടിനകത്തു സൂക്ഷിച്ചിരുന്ന 24000 രൂപ കവർന്നിരുന്നു. നാട്ടുകാർ ഓടിയെത്തുമ്പോഴേക്കും മോഷ്ടാകൾ പുറത്തേക്ക് ഓടി ഒളിച്ചെങ്കിലും നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടുകയായിരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി വിവിധ സ്റ്റേഷൻ പരിധിയിൽ നാല്പതോളം മോഷണക്കേസുകൾ ഇവരുടെ പേരിലുണ്ട്. കഴിഞ്ഞ 21ന് അട്ടകുളങ്ങര ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങിയ പ്രതികൾ ഒരു ദിവസത്തെ ഇടവേളക്ക് ശേഷം മോഷണത്തിന് ഇറങ്ങിയത്. സ്റ്റേഷൻ എസ്.എച്ച്. ഓ രാജേഷ്, എസ്.ഐ ഷിജു ജഹാന്ഗീർ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.