കൊല്ലം: പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ചവറ സ്വദേശിനിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ സംഘത്തിലെ മൂന്നുപേർ കൊല്ലം സിറ്റി സൈബർ പൊലീസിന്റെ പിടിയിലായി. തൃശൂർ ചാമക്കാല ചെന്ത്രിപ്പിന്നി വള്ളിവട്ടം സാഹിൽ സലീം (19), കോഴിക്കോട് കുന്നമംഗലം ചൂലാം വയൽ വട്ടം പാറക്കൽ വീട്ടിൽ ഷിയാൻ അഹമ്മദ് (20), കോഴിക്കോട് താമരശേരി കോട്ടയിൽ കെ.മുഹമ്മദ് മുസമ്മിൽ (20) എന്നിവരാണ് പിടിയിലായത്.
ചവറ സ്വദേശിനിയുടെ ടെലിഗ്രാം അക്കൗണ്ടിലേക്ക് പാർട്ട് ടൈം ജോലി ലഭ്യമാണെന്നും വളരെ കുറച്ച് സമയം ജോലി ചെയ്ത് മികച്ച വരുമാനം ഉണ്ടാക്കാമെന്നുമുള്ള സന്ദേശം അയച്ച് വിശ്വസിപ്പിച്ച ശേഷം വിവിധ ടെലിഗ്രാം ഗ്രൂപ്പുകളിൽ അംഗമാക്കി. തുടർന്ന് പാർട്ട് ടൈം ജോലിയുടെ ഭാഗമായി സ്വർണ ലേലത്തിൽ പണം നിക്ഷേപിച്ച് കൂടുതൽ ലാഭമുണ്ടാക്കാമെന്നും അതിന് വർക്കിംഗ് അക്കൗണ്ട് വേണമെന്നും പറഞ്ഞ് സ്വർണ ലേലത്തിൽ പണം നിക്ഷേപിക്കാൻ പ്രേരിപ്പിച്ചു. ഇത് വിശ്വസിച്ച് യുവതി പല തവണകളായി 11 ലക്ഷത്തോളം രൂപ നിക്ഷേപിച്ചു. എന്നാൽ പിന്നീട് നിക്ഷേപ തുകയോ ലാഭവിഹിതമോ പിൻവലിക്കാൻ കഴിയാതെ വന്നതോടെയാണ് തട്ടിപ്പ് ബോദ്ധ്യപ്പെട്ടത്.
യുവതിയുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ അക്കൗണ്ടിൽ നിന്ന് തട്ടിയെടുത്ത പണം പ്രതികളാണ് എ.ടി.എം വഴി പിൻവലിച്ച് തട്ടിപ്പ് സംഘത്തിന് കൈമാറിയതെന്ന് കണ്ടെത്തി. തുടർന്നാണ് അറസ്റ്റ്. കൊല്ലം സിറ്റി ഡി.സി.ആർ.ബി എ.സി.പി എ.നസീറിന്റെ നേതൃത്വത്തിൽ സിറ്റി സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ അബ്ദുൽ മനാഫ്, എസ്.ഐമാരായ ഗോപകുമാർ, നന്ദകുമാർ, രാഹുൽ കബൂർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |