
കൊല്ലം: സ്കൂളിൽ വച്ച് ഷോക്കേറ്റ് മരിച്ച തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ കുടുംബത്തിന് സ്കൗട്ട് ആൻഡ് ഗൈഡ്സ് നിർമ്മിച്ച വീടിന്റെ താക്കോൽദാനം നാളെ രാവിലെ 9 ന് വിളന്തറയിൽ നടക്കും.
സ്കൗട്ട് ആൻഡ് ഗൈഡ്സ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിലാണ് സ്വപ്നഭവനമൊരുങ്ങിയത്. പടിഞ്ഞാറേ കല്ലട വിളന്തറയിലുണ്ടായിരുന്ന പഴയ വീട് പൊളിച്ചുനീക്കിയാണ് പുതിയ വീടൊരുക്കിയിരിക്കുന്നത്. മിഥുൻ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലമൊഴിച്ച് 4 സെന്റിൽ മൂന്നുമുറിയും ഹാളും അടുക്കളയും സിറ്റൗട്ടും രണ്ട് അറ്റാച്ച്‌ഡ് ബാത്ത്റൂമും ഉൾപ്പടെ 1000 സ്ക്വയർ ഫീറ്റ് വിസ്തൃതിയിലാണ് വീട്. 20 ലക്ഷം രൂപ ചെലവഴിച്ച് 6 മാസം കൊണ്ടാണ് നിർമ്മാണം പൂർത്തിയാക്കിയത്. കരുനാഗപ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന പാലക്കോട്ട് ബിൽഡേഴ്സിനായിരുന്നു നിർമ്മാണച്ചുമതല.
2025 ജൂലൈ 17നാണ് വിളന്തറ മനുഭവനിൽ എട്ടാംക്ലാസ് വിദ്യാർഥിയായ മിഥുൻ സ്കൂളിൽ മരിച്ചത്. മനുവിന്റെയും സുജാതയുടെയും മൂത്ത മകനായിരുന്നു. മന്ത്രിമാരായ വി.ശിവൻകുട്ടി, കെ.എൻ. ബാലഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എം.പി, എം.എൽ.എമാരായ കോവൂർ കുഞ്ഞുമോൻ, സുജിത്ത് വിജയൻ പിള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ. ലതാദേവി ചടങ്ങിൽ പങ്കെടുക്കും. പത്രസമ്മേളനത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇൻ ചാർജ് ആർ. അജയകുമാർ, സ്കൗട്ട് ആൻഡ് ഗൈഡ്സ് കൊല്ലം ജില്ലാ അസോസിയേഷൻ സെക്രട്ടറി ആർ.ഹിതേഷ്, അഡൾട്ട് റിസോഴ്സ് സ്കൗട്ട് ജില്ലാ കമ്മിഷണർ പി.എൽ. അലക്സ് വർഗീസ്, സ്കൗട്ട് ജില്ലാ കമ്മിഷണർ അൻവർ മുഹമ്മദ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |