
കൊല്ലം: ജില്ലാ ആശുപത്രി ഫാർമസിയിലെ ക്വൂവിൽ ഏറെ നേരം നിന്നു തളർന്ന് മുന്നിലെത്തി കൗണ്ടറിലേക്ക് ഡോക്ടറുടെ കുറിപ്പടി നീട്ടുമ്പോൾ ലഭിക്കുന്ന മറുപടി ആകെ തളർത്തിക്കളയും. ആ കുറിപ്പടിയിലെ 95 ശതമാനം മരുന്നും അവിടെ ഉണ്ടാവില്ല! കീശ കീറുംവിധം കാശുകൊടുത്ത് ഇവയൊക്കെ പുറത്തെ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് വാങ്ങേണ്ട അവസ്ഥയിലാണ് പാവപ്പെട്ട രോഗികൾ.
പ്രമേഹം, പ്രഷർ, സ്ട്രോക്ക് എന്നിവയ്ക്കുള്ള മരുന്നുകൾ കിട്ടാക്കനിയാണ്. ഇല്ലാത്തവയിൽ കൂടുതലും വിലകൂടിയ മരുന്നുകൾ. സ്വകാര്യ മെഡിക്കൽ സ്റ്റോറുകളെ സഹായിക്കാൻ ചില ഡോക്ടർമാർ ഫാർമസിയിൽ ഇല്ലാത്ത മരുന്നുകൾ കുറിക്കാറുണ്ടെന്നും ആരോപണമുണ്ട്. ന്യൂറോ ചികിത്സയുമായി ബന്ധപ്പെട്ട മിക്ക മരുന്നുകളും ഇവിടെയില്ല. തല പെരുപ്പിനും നാഡീവേദനയ്ക്കുമുള്ള മരുന്നുകളിൽ പലതും ഔട്ട് ഒഫ് സ്റ്റോക്ക്. എന്തുകൊണ്ട് മരുന്നില്ലെന്ന് ചോദിച്ചു പൊട്ടിത്തെറിക്കുന്നവരുമുണ്ട്. പുറമേ നിന്ന് മരുന്ന് വാങ്ങാൻ കാശില്ലാത്തവർ നിരാശരായി മടങ്ങുകയാണ്.
ജീവിതശൈലീ രോഗങ്ങൾക്കുള്ള റിപേസ് 50, നാഡീരോഗ ചികിത്സയുമായി ബന്ധപ്പെട്ട ജോട്ടർമയോഗ്ലാഡ്, ലാരെഗാബെന്റ്, കോറക്സ് സിറപ്പ്, വേദനസംഹാരികൾ എന്നിവ ആവശ്യത്തിനില്ല. സർക്കാർ ഫണ്ടിന് പുറമെ ജില്ലാപഞ്ചായത്തിന്റെ ഫണ്ടും വിനിയോഗിച്ചാണ് പ്രാദേശികമായി ജില്ലാ ആശുപത്രിയിലേക്ക് മരുന്ന് വാങ്ങുന്നത്.
ഇതെന്ത് കുറിപ്പടി?
അക്ഷരം പഠിച്ചുവരുന്ന കുഞ്ഞുങ്ങൾ ഇതിനേക്കാൾ നന്നായി എഴുതുമെന്നാണ് ചില ഡോക്ടർമാരുടെ മരുന്ന് കുറിപ്പടി കാണുമ്പോൾ എല്ലാവർക്കും തോന്നിപ്പോകുന്നത്. ഒരക്ഷരം പോലും നേരേ ചൊവ്വേ വായിക്കാൻ കഴിയില്ല. ഡോക്ടർക്കും ഫാർമസി, മെഡിക്കൽ സ്റ്റോർ ജീവനക്കാർക്കും മാത്രം തിരിച്ചറിയാവുന്ന എഴുത്ത്! വ്യക്തമായ കൈയക്ഷരത്തിൽ കുറിപ്പടി എഴുതണമെന്നുള്ള നാഷണൽ മെഡിക്കൽ കൗൺസിൽ ഉത്തരവ് നിലനിൽക്കെയാണ് ഗുരുതര സ്വഭാവമുള്ള രോഗവുമായി എത്തുന്നവർക്ക് പോലും കുറിപ്പടികൾ അവ്യക്തമായി കുറിക്കുന്നത്. ആശുപത്രികളിലെ തിരക്കാണ് ഇതിന് കാരണമായി ഡോക്ടർമാർ പറയുന്നത്. മരുന്ന് എടുത്തു നൽകുന്നവർക്ക് നോട്ടപ്പിശകുണ്ടായാൽ രോഗിയുടെ ജീവനെയാണ് ബാധിക്കുന്നത് എന്നകാര്യം ഡോക്ടർമാർ ഓർക്കണമെന്നാണ് പൊതുവെയുള്ള ഉപദേശം!
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |