കൊല്ലം: കാടിറങ്ങിയെത്തുന്ന കാട്ടുപന്നിക്കൂട്ടം കണ്ണിൽകണ്ടതെല്ലാം നശിപ്പിക്കുകയാണ്. കൃഷിയിടത്തിലെ സർവ്വതും കുത്തിമറിയ്ക്കും. ആളുകൾക്ക് നേരെ പാഞ്ഞടുക്കും. പകൽ സമയങ്ങളിൽ ഏലാകളിലും കാട് പിടിച്ച് കിടക്കുന്ന പ്രദേശങ്ങളിലും കഴിയുന്ന പന്നിക്കൂട്ടം സന്ധ്യയോടെ നാട്ടിലിറങ്ങും .ഇതുകാരണം രാത്രി അത്യാവശ്യകാര്യങ്ങൾക്ക് പോലും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയായി.
കഴിഞ്ഞ 30 ന് പുലർച്ചെ ഇരുചക്ര വാഹനത്തിൽ റെയിൽവേ സ്റ്റേഷനിലേക്ക് പോയ ദമ്പതികൾക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. പുനലൂർ പേപ്പർമിൽ ഭാഗം കല്ലുമല പുത്തൻവീട്ടിൽ മോഹനൻ, ഭാര്യ സ്വർണ്ണമ്മ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിന് മുന്നിലേക്ക് കാട്ടുപന്നി പാഞ്ഞടുത്ത് ആക്രമിക്കുകയായിരുന്നു. കാട്ടുപന്നി ശല്യം കാരണം കൃഷി ചെയ്യാനാവാത്ത സ്ഥിതിയിലാണ് കർഷകർ. മൂന്നാഴ്ച മുമ്പ് കോവൂർ സ്വദേശിയായ സോമന്റെ കൃഷിയിടത്തിലെ മുപ്പതോളം മൂട് വാഴയും വെണ്ടയും ചീരയും മരച്ചീനിയും ഉൾപ്പെടെ കാട്ടുപന്നി കൂട്ടമായെത്തി പൂർണമായും നശിപ്പിച്ചിരുന്നു. ഇത്തരത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിരവധി കർഷകരാണ് കാട്ടുപന്നി ശല്യത്തിൽ വലയുന്നത്. കാട്ടുമൃഗങ്ങൾ മൂലമുണ്ടാകുന്ന കൃഷി നാശത്തിന് തുച്ഛമായ തുകയാണ് കർഷകർക്ക് ലഭിക്കുന്നത്. ഇതുമൂലം പലരും നഷ്ടപരിഹാരത്തിനായി അപേക്ഷിക്കാറില്ല. ഇവയുടെ ശല്യത്തിൽ നിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരംക്ഷണം നൽകാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രധാന കേന്ദ്രങ്ങൾ
പുനലൂർ മുനിസിപ്പാലിറ്റിയിലെ ശാസ്താംകോണം,പേപ്പർമിൽ,നെടുങ്കയം,കേളങ്കാവ്,വിളക്കുവെട്ടം,വട്ടപ്പട,അഷ്ടമംഗലം,തെന്മല ചാലിയക്കര,ശാസ്താംകോട്ട,ശൂരനാട് തെക്ക്,ശൂരനാട് വടക്ക്,മൈനാഗപ്പള്ളി,കോവൂർ,അഞ്ചൽ,ചിതറ,കുളത്തൂപ്പുഴ,ചോഴിയക്കോട്,ഓന്തുപച്ച,തെന്മല,ആര്യങ്കാവ്,കരവാളൂർ പഞ്ചായത്ത്
വെടിവയ്ക്കുന്നത് കാര്യക്ഷമമല്ല
കൃഷിയിടത്തിലെത്തി കൃഷി നശിപ്പിക്കുന്ന കാട്ടുുപന്നികളെ വനം വകുപ്പ് ഉദ്യേഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ വെടിവെച്ചു കൊല്ലാൻ അനുമതിയുണ്ടെങ്കിലും അത് കാര്യക്ഷമമല്ലന്നാണ് പരാതി. അതാത് തദ്ദേശസ്ഥാപനങ്ങൾക്ക് പ്രാദേശികമായി ലൈസൻസുള്ള തോക്കുള്ളയാളെ ലഭ്യമാക്കി കാട്ടുപന്നികളെ കൊല്ലാൻ കഴിയും. എന്നാൽ പലപ്പോഴും അധികൃതർ കണ്ടഭാവം നടിക്കാറില്ലെന്നും ആക്ഷേപമുണ്ട്. എന്നാൽ വെടിവയ്ക്കാൻ അനുമതി ലഭിച്ചാലും കടമ്പകളേറെയാണ്.
നിബന്ധനകൾ
പന്നി വനത്തിലേക്ക് രക്ഷപ്പെട്ടാൽ പിന്തുടർന്ന് വെടിവയ്ക്കരുത്
വെടിയേറ്റ് ചത്താൽ മാംസം ഭക്ഷണത്തിനായി ഉപയോഗിക്കരുത്
വനപാലകരെ ബോദ്ധ്യപ്പെടുത്തി മണ്ണെണ്ണ ഉപയോഗിച്ച് ഉപയോഗ ശൂന്യമാക്കിയ ശേഷം കുഴിച്ചുമൂടണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |