ചില ഇനങ്ങൾക്ക് ഇരട്ടിയോളം വില
കൊല്ലം: ചൂട് കൂടുംതോറും പഴം വിപണിയിൽ വിലയും കുതിക്കുന്നു. ചില ഇനങ്ങൾക്ക് വില ഇരട്ടിയോളമായി. ഒരാഴ്ച മുൻപ് കിലോയ്ക്ക് 20 രൂപ ഉണ്ടായിരുന്ന ഷമാമിന്റെ മൊത്തവില 40 ആയി. 27 ആയിരുന്ന മഞ്ഞകിരൺ തണ്ണിമത്തന് 3 രൂപയാണ് കൂടിയത്. 60 ആയിരുന്ന പൈനാപ്പിളിന്റെ മൊത്തവില 65 ആയി. ആപ്പിളിന്റെ മൊത്ത വില്പന ഇനങ്ങൾക്കനുസരിച്ച് 162, 222, 320 എന്നിങ്ങനെയാണ്.
കുരുവില്ലാത്ത കറുത്ത മുന്തിരിക്ക് മൊത്തവില 140 ഉം കുരുവില്ലാത്ത പച്ച മുന്തിരിക്ക് 120 രൂപയുമാണ് മൊത്തവിപണിയിൽ ഈടാക്കുന്നത്. പ്രാദേശികമായി വിലയിൽ മാറ്റം വരാം. ഓറഞ്ച്, മുന്തിരി, തണ്ണിമത്തൻ എന്നിവയ്ക്കാണ് ആവശ്യക്കാർ കൂടുതൽ. സാദാ തണ്ണിമത്തൻ, കുരു അധികമില്ലാത്തതും മധുരം കൂടിയതുമായ കിരൺ, മഞ്ഞനിറത്തിലുള്ളവ, അകം മഞ്ഞ നിറത്തിലുള്ളവ എന്നിവയാണ് വിപണിയിലുള്ളത്. സാമാന്യം വലിപ്പമുള്ള ഒരു തണ്ണിമത്തൻ ഏകദേശം ആറു കിലോ വരും. മുസംബി മൊത്തവില്പന വില 86 ഉം ചില്ലറ വില 120 ഉം ആണ്. തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നുമാണ് കിരൺ തണ്ണിമത്തൻ കൂടുതലായും എത്തുന്നത്. ഓറഞ്ചിന്റെ മൊത്ത വില്പന വില ഗുണനിലവാരം അനുസരിച്ച് കിലോയ്ക്ക് 80, 100, 120 എന്നിങ്ങനെയാണ്. തമിഴ്നാട്, ഊട്ടി, മൈസുരു, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് പഴവർഗങ്ങൾ എത്തുന്നത്.
വിപണി സജീവമാകും
ചൂട് വർദ്ധിക്കുന്നതിന് പുറമെ നോമ്പുകൂടി തുടങ്ങുന്നതോടെ പഴം വിപണി സജീവമാകും
ബേക്കറികളിലും കൂൾബാറുകളിലുമെല്ലാം ജ്യൂസിനും വില കൂടുന്നു
ഡ്രാഗൺ ഫ്രൂട്ട്, ഷമാം, മാതാള നാരങ്ങ പോലെയുള്ള പഴങ്ങൾക്കും വലിയ സ്വീകരണം
ഇവ വാങ്ങുന്നത് പ്രധാനമായും ജ്യൂസ് നിർമിക്കാൻ
ഇളനീർ, തണ്ണിമത്തൻ ജ്യൂസിനും ഡിമാൻഡ് കൂടുന്നു.
തണ്ണിമൽൻ ജ്യൂസ് ഒരു ഗ്ളാസിന് 30 മുതൽ 50 രൂപ വരെ
പൈനാപ്പിൾ ജ്യൂസിന് 50 മുതൽ 60 രൂപ വരെ
ഓറഞ്ചിന് 40 മുതൽ 60 രൂപ വരെ
ഷമാമിനും മുന്തിരിക്കും പപ്പായ ജ്യൂസിനും 50 രൂപ
തണ്ണിമത്തനും മുന്തിരിക്കും ഓറഞ്ചിനുമാണ് ഡിമാൻഡ്. ലഭ്യതക്കുറവും ആവശ്യക്കാർ കൂടിയതുമാണ് വില ഉയർന്ന് നിൽക്കാൻ കാരണം . നോമ്പ് കൂടി തുടങ്ങുന്നതോടെ വില ഉയരാനാണ് സാദ്ധ്യത
കച്ചവടക്കാർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |