കുന്നത്തൂർ: ശാസ്താംകോട്ട തടാകതീരത്തെ ചന്തക്കുരങ്ങുകൾ പകർച്ച വ്യാധികളുടെ പിടിയിൽ. ഒരാഴ്ചയ്ക്കുള്ളിൽ മൂന്ന് കുരങ്ങുകൾ ചത്തു. ഇതോടെ പ്രദേശവാസികൾ ആശങ്കയിലായി.
ടൗൺ, ശങ്കരമംഗലം നഗർ, മനക്കര, പള്ളിശ്ശേരിക്കൽ ഭാഗങ്ങളിലായി കഴിയുന്ന 150ഓളം വരുന്ന ചന്തക്കുരങ്ങുകൾക്കിടയിലാണ് രോഗം പടരുന്നത്. ഇവ സംഘങ്ങളായി സഞ്ചരിക്കുന്നതിനാൽ രോഗവ്യാപന തോത് വർദ്ധിക്കാൻ സാദ്ധ്യതയുണ്ട്. രോഗം വ്യാപിച്ച കുരങ്ങുകൾ സാധാരണ കണ്ടുവരുന്ന അസുഖങ്ങളിൽ നിന്നു വ്യത്യസ്തമായ ലക്ഷണങ്ങളാണ് കാട്ടുന്നത്. തുടക്കത്തിൽ രോമങ്ങൾ ജട പിടിക്കുകയും പിന്നീട് കൂട്ടത്തോടെ പൊഴിയുകയും ചെയ്യുന്നു. രോമം പൂർണ്ണമായും നഷ്ടപ്പെട്ട് ശരീരം ചുവന്ന നിറമാകും. പിന്നാലെ തീറ്റയെടുക്കാതെ കുരങ്ങുകൾ തീർത്തും അവശരാകുന്നു. അസുഖം ബാധിച്ചവ തണുപ്പുള്ളതും ഇടുങ്ങിയതുമായ സ്ഥലങ്ങളിൽ അഭയം പ്രാപിക്കുകയും അവിടെക്കിടന്ന് ചാവുകയുമാണ് പതിവ്. ജഡം ചീഞ്ഞുനാറുമ്പോഴാണ് പലപ്പോഴും വിവരം പുറത്തറിയുന്നത്.ചന്തക്കുരങ്ങുകൾ വനംവകുപ്പിന്റെ സംരക്ഷണ പരിധിയിൽ വരുന്നവയായതിനാൽ, വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടെത്തി അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പഞ്ചായത്ത് അംഗം എസ്. ദിലീപ്‌കുമാർ ഇത് സംബന്ധിച്ച് കോന്നി റേഞ്ച് ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിച്ചിട്ടുണ്ട്. ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ കഴിയുന്ന അമ്പലക്കുരങ്ങുകൾക്ക് നിലവിൽ രോഗബാധയില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |