SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.26 PM IST

ദേശീയപാത നിർമ്മാണം മൈലക്കാട്ടെ ഓർമ്മയിൽ ഭീതിയോടെ പാറക്കുളം

Increase Font Size Decrease Font Size Print Page
ddd
കൊട്ടിയം പറക്കുളത്ത് ഉയരപ്പാതയുടെ ആർ.ഇ പാനൽ തള്ളിയ നിലയിൽ

ആർ.ഇ വാൾ പാനൽ കൂടുതൽ പുറത്തേക്ക് തള്ളുന്നു

കൊല്ലം: ദേശീയപാതയിൽ പറക്കുളത്ത് ആർ.ഇ വാൾ പുറത്തേക്ക് തള്ളിയ ഭാഗം കൂടുതൽ അപകടകരമായ അവസ്ഥയിലേക്ക്. നിർമ്മാണ കമ്പനിയുടെ ഭാരവാഹനങ്ങൾ ഉയരപ്പാതയ്ക്ക് മുകളിലൂടെ സഞ്ചരിച്ച് തുടങ്ങിയതോടെ നേരത്തെ നിര തെറ്റിയ രണ്ട് ആർ. ഇ പാനലുകൾ കൂടുതൽ പുറത്തേക്ക് തള്ളി. തോട്ടുചേർന്നുള്ള ആർ.ഇ പാനലുകളുടെ നിരയും തെറ്റിയിട്ടുണ്ട്.

ഉയരപ്പാതയ്ക്കുള്ളിൽ ബന്ധിപ്പിച്ച റബ്ബർ വള്ളികളുടെ ബലത്തിലാണ് നിര തെറ്റിയ പാനലുകൾ ഇപ്പോഴും ഇളകാതെ നിൽക്കുന്നത്. കൂടുതൽ മണ്ണിരുന്നാൽ മൈലക്കാട് സംഭവിച്ചത് പോലെ ഈ ഭാഗത്ത് ഉയരപ്പാത നിലംപതിക്കാൻ സാദ്ധ്യതയുണ്ട്. പാനലുകൾ തള്ളിയ ഭാഗത്ത്, ഉയരപ്പാതയ്ക്ക് മുകളിലെ റോഡിൽ വിള്ളലുണ്ടായിരുന്നു. ഇവിടെ മണ്ണ് നീക്കിയ ശേഷം കൂടുതൽ ബലപ്പെടുത്തി റീ ടാർ ചെയ്തതാണ്. വാഹനങ്ങൾ കയറിതോടെ മണ്ണിരുന്നതാകാം വീണ്ടും തള്ളാൻ കാരണമെന്ന് കരുതുന്നു. ഇക്കഴിഞ്ഞ ഡിസംബർ അവസാനമാണ് ഈ ഭാഗത്ത് ആർ.ഇ പാനൽ ആദ്യമായി പുറത്തേക്ക് തള്ളിയത്.

 കാരണം അജ്ഞാതം

പറക്കുളത്ത് ആർ.ഇ വാൾ തള്ളിയ ഭാഗം നേരത്തെ ചതുപ്പ് പ്രദേശമായിരുന്നു. ഇരുനൂറ് മീറ്റർ അകലെ ഇപ്പോഴും വയലുണ്ട്. ഈ വയലിൽ നിന്നുള്ള തോട് ആർ.ഇ വാൾ പാനൽ തള്ളിയ ഭാഗത്തിന്റെ തൊട്ടുതാഴെക്കൂടിയാണ് റോഡിന് കുറുകെ കടന്നുപോകുന്നത്. ഈ തോടിന് മുകളിൽ കോൺക്രീറ്റ് സ്ലാബിട്ട ശേഷമാണ് മുകളിൽ മണ്ണ് നിറച്ചത്. ഈ സ്ലാബ് പൊട്ടി മണ്ണ് തോട്ടിലേക്ക് ഇറങ്ങിയതോ താഴെയുള്ള മണ്ണിന് ബലമില്ലാത്തതോ ആകാം ഇവിടെ മണ്ണിരിക്കാൻ കാരണം. ഇവിടെ മണ്ണ് പരിശോധന നടത്തിയെങ്കിലും പ്രശ്ന പരിഹാരത്തിന് എൻ.എച്ച്.എ.ഐയും കരാർ കമ്പനിയും തയ്യാറാകുന്നില്ല.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY