കൊല്ലം: നവോത്ഥാന നായകൻ ശ്രീനാരായണ ഗുരുദേവനും രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയും തമ്മിൽ ശിവഗിരി മഠത്തിൽ നടത്തിയ ചരിത്രപ്രസിദ്ധമായ കൂടിക്കാഴ്ചയുടെ ശതാബ്ദി വിപുലമായ പരിപാടികളോടെ കൊല്ലത്ത് നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മാർച്ച് ആറിന് രാവിലെ 11ന് കൊല്ലം ആശ്രാമം മൈതാനത്ത് രാഹുൽ ഗാന്ധി ശതാബ്ദി സ്മാരക സമ്മേളനം ഉദ്ഘാടനം ചെയ്യും. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ നിന്നായി മുപ്പതിനായിരത്തിൽപ്പരം പേർ പങ്കെടുക്കും. കെ.പി.സി.സി, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട്, ശിവഗിരി മഠം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടക്കുന്നത്.
രാവിലെ 9ന് ഗുരുവന്ദനം നടക്കും. തുടർന്നു സർവമത സമ്മേളനവും ഗുരു- ഗാന്ധിജി കൂടിക്കാഴ്ച സംബന്ധിച്ച പരിപാടികളും അരങ്ങേറും. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മന്ത്രിമാർ, സാമൂഹിക പരിഷ്‌കർത്താക്കൾ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. സമ്മേളനത്തിനു മുന്നോടിയായി സജീവ് ജോസഫ് എം.എൽ.എ നയിക്കുന്ന ഛായാചിത്ര ജാഥ കണ്ണൂർ പയ്യന്നൂരിൽ നിന്ന് ആരംഭിക്കും. ഗുരുധർമ പ്രചാരണ യുവജന സെക്രട്ടറി ആനന്ദ് നയിക്കുന്ന കൊടിമര പതാക ജാഥ വൈക്കത്തു നിന്നും യുവജന ചെയർമാൻ രാജേഷ് സഹദേവൻ നയിക്കുന്ന ദീപശിഖ ജാഥ വർക്കല ശിവഗിരിയിൽ നിന്നും ആരംഭിക്കും. എല്ലാ ജാഥകളും അഞ്ചിനു വൈകിട്ട് ചിന്നക്കടയിൽ സംഗമിച്ച് സമ്മേളന സ്ഥലത്തേക്കു നീങ്ങും.
എ.ഐ.സി.സി സെക്രട്ടറി പി.വി. മോഹൻ, സമാഗമത്തിന്റെ വർക്കിംഗ് കൺവീനർ രാജേഷ് സഹദേവൻ, നേതാക്കളായ അഡ്വ. ബിന്ദു കൃഷ്ണ, കെ.സ. രാജൻ, പി. രാജേന്ദ്ര പ്രസാദ്, അഡ്വ. പി. ജർമിയാസ്, എം.എം. നസീർ, സൂരജ് രവി, സൈമൺ അലക്സ്, വിപിനചന്ദ്രൻ, എൻ. ഉണ്ണിക്കൃഷ്ണൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |