അഞ്ചു ലക്ഷം കുടുംബങ്ങളിലേക്ക് കുടിവെള്ളം
കൊല്ലം: കൊല്ലം കോർപ്പറേഷനിലെയും സമീപത്തെ അഞ്ച് പഞ്ചായത്തുകളിലെയും അഞ്ച് ലക്ഷത്തോളം കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കാനുള്ള ഞാങ്കടവ് പദ്ധതി ആഗസ്റ്റിൽ കമ്മിഷൻ ചെയ്യും. പ്രമുഖ കമ്പനികളിൽ നിർമ്മാണം പുരോഗമിക്കുന്ന പമ്പുകളുടെ ടെസ്റ്റ് റൺ രണ്ട് മാസത്തിനകം നടക്കും. തുടർന്ന് പദ്ധതിയുമായി ബന്ധപ്പെട്ട അഞ്ച് കേന്ദ്രങ്ങളിൽ ഇവ ഘടിപ്പിച്ച് ജൂലായ് അവസാനവാരം ട്രയൽ റൺ നടത്തും.
വൻ ശേഷിയുള്ള പമ്പുകളായതിനാൽ പദ്ധതിക്കായി ഇവ പ്രത്യേകം നിർമ്മിക്കുകയാണ്. 15 ഭീമൻ പമ്പ് സെറ്റുകൾ, ട്രാൻസ്ഫോർമർ, ട്രാൻസ്ഫോർമർ റൂം എന്നിവയ്ക്കായി 53 കോടിയുടേതാണ് കരാർ. ട്രാൻസ്ഫോർമർ, ട്രാൻസ്ഫോർമർ റൂം എന്നിവയുടെ നിർമ്മാണവും ആരംഭിച്ചിട്ടുണ്ട്. പമ്പുകളുടെ നിർമ്മാണം പൂർത്തിയാകുന്നതിന് പിന്നാലെ വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ കമ്പനികളിലെത്തി ടെസ്റ്റ് റൺ നടത്തും. കരാറുകാരൻ പമ്പ് സെറ്റുകളുടെ നിർമ്മാണം വിവിധ കമ്പനികൾക്ക് സബ് കോൺട്രാക്ട് നൽകിയിരിക്കുകയാണ്. ഞാങ്കടവിൽ ജല ലഭ്യത സ്ഥിരമായി ഉറപ്പാക്കാനുള്ള തടയണയുടെ രൂപരേഖ അന്തിമമായിട്ടില്ല. തടയണയില്ലാതെ പദ്ധതി കമ്മിഷൻ ചെയ്യാനാണ് ആലോചന.
കല്ലടയാറിന്റെ തീരത്ത് ഞാങ്കടവിൽ നിർമ്മിച്ച കൂറ്റൻ കിണറ്റിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് വസൂരിച്ചിറയിലെ ട്രീറ്റ്മെന്റ് പ്ലാന്റിൽ എത്തിച്ച് ശുദ്ധീകരിച്ചാകും വിതരണം. ഏഴ് വർഷം മുൻപ് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. പ്രതിദിനം 116 എം.എൽ.ഡി കുടിവെള്ളം പമ്പ് ചെയ്യും. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കൊല്ലം കോർപ്പറേഷനിലെയും തൊട്ടുചേർന്നുള്ള അഞ്ച് പഞ്ചായത്തുകളിലെയും കുടിവെള്ള പ്രശ്നത്തിന് വലിയ അളവിൽ പരിഹാരമാകും.
15 പമ്പ് സെറ്റുകൾ
ഞാങ്കടവിൽ 975 എച്ച്.പിയുള്ള 4 പമ്പ് സെറ്റുകൾ
വസൂരിച്ചിറയിൽ 53 എച്ച്.പിയുള്ള രണ്ട് എണ്ണം
മണിച്ചിത്തോട്ടിൽ 265 എച്ച്.പിയുള്ള മൂന്നെണ്ണം
കൊറ്റങ്കരയിൽ 48 എച്ച്.പിയുള്ള മൂന്നെണ്ണം
വടക്കേവിളയിൽ 47 എച്ച്.പിയുള്ള മൂന്നെണ്ണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |