കൊല്ലം: നിയമസഭ തിരഞ്ഞെടുപ്പിന് ഒരു പകലിരവ് മാത്രം ശേഷിക്കെ, കൊല്ലത്തിന്റെ ഓർമ്മകളിൽ മഹാകവി കുമാരനാശാൻ പണ്ട് വോട്ട് തേടിനടന്ന കഥകൾ നിറയുകയാണ്. കൊല്ലത്തെ വീടുകൾ കയറിയിറങ്ങി വോട്ട് അഭ്യർത്ഥിച്ച കുമാരനാശാൻ അന്ന് വിവിധയിടങ്ങളിൽ പ്രസംഗിക്കുകയും ചെയ്തിരുന്നു. പക്ഷേ,എതിർ സ്ഥാനാർത്ഥി ശങ്കരമേനോൻ, ആശാനെ നേരിയ വോട്ടുകൾക്ക് പരാജയപ്പെടുത്തി.
കെ.പി.രാമൻപിള്ളയുടെ നിര്യാണത്തെ തുടർന്ന് തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് 1924ൽ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് കുമാരനാശാൻ സ്ഥാനാർത്ഥിയായത്. സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ കൊല്ലവർഷം 1099 കന്നി 7ന് കൊല്ലത്തെ എസ്.എൻ.ഡി.പി യോഗം ആസ്ഥാനത്ത് പൊതുജനങ്ങളുടെ യോഗം വിളിച്ചു. ആ യോഗം കുമാരനാശാനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചു. സ്വന്തമായി ഭൂമിയുള്ള കരം കെട്ടുന്നവർക്ക് മാത്രമായിരുന്നു അന്ന് വോട്ടവകാശം. അതുകൊണ്ട് തന്നെ വലിയൊരു വിഭാഗം പിന്നാക്കക്കാർക്കും അന്ന് വോട്ടില്ലായിരുന്നു.
കേരളകൗമുദി സ്ഥാപകനും എസ്.എൻ.ഡി.പി യോഗം നേതാവുമായിരുന്ന സി.വി.കുഞ്ഞുരാമനാണ് കുമാരനാശാന്റെ ഇലക്ഷൻ മാനേജരെപ്പോലെ പ്രവർത്തിച്ചിരുന്നത്. ഗുരുദേവ ശിഷ്യനായ സത്യവ്രത സ്വാമിയും പ്രചാരണത്തിന് എത്തിയിരുന്നു. ഇന്നത്തെപ്പോലെ റോഡുകളില്ലായിരുന്ന അക്കാലത്ത് കുമാരനാശാനും സംഘവും ഇടവഴികളിലൂടെ നടന്നാണ് വോട്ട് തേടിയത്. കിഴക്കനേല, പാരിപ്പള്ളി, ചിറക്കര, പരവൂർ, തൃക്കടവൂർ, മങ്ങാട്, പെരിനാട്, കൊട്ടാരക്കര തുടങ്ങിയ സ്ഥലങ്ങളിൽ കുമാരനാശാൻ പ്രസംഗിച്ചിരുന്നു. ഇന്ന് ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ ഭാഗമായ പല പ്രദേശങ്ങളും അന്ന് കൊല്ലം മണ്ഡലത്തിലായിരുന്നു.
പൊരുതി, തോറ്റു
ശങ്കരമേനോൻ, പി.കെ.ജോൺ എന്നിവരായിരുന്നു എതിർ സ്ഥാനാർത്ഥികൾ. അന്നുണ്ടായിരുന്ന ടാക്സി കാറുകളെല്ലാം ശങ്കരമേനോൻ ബുക്ക് ചെയ്തിരുന്നു. അതുകൊണ്ട് നടന്നും ബസിലും ഒക്കെയായിരുന്നു കുമാരനാശാന്റെയും സംഘത്തിന്റെയും സഞ്ചാരം. സാമ്പത്തികമായി ഏറെ പ്രതിസന്ധികൾ ഉണ്ടായിരുന്നത് കൊണ്ടും വോട്ടവകാശമുള്ള പിന്നാക്കക്കാർ വളരെ കുറവായതുകൊണ്ടും കുമാരനാശാൻ ആ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |