
കൊല്ലം: കേരളം ആര് ഭരിക്കണമെന്ന കാര്യത്തിലും അധികാരത്തിൽ വരുന്ന സർക്കാരിന്റെ സ്ഥിരതയിലും കൊല്ലത്തെ ജനങ്ങൾ ഇന്ന് കുറിക്കുന്ന വിധി നിർണായകമാകും. എൽ.ഡി.എഫിന്റെ തുടർഭരണ സ്വപ്നത്തിനും യു.ഡി.എഫിന്റെ ഭരണം പിടിച്ചെടുക്കൽ ലക്ഷ്യത്തിനും എൻ.ഡി.എയുടെ നിർണായക സാന്നിദ്ധ്യമാവുകയെന്ന മോഹത്തിനും ജില്ലയിൽ ലഭിക്കുന്ന സീറ്റുകളുടെ എണ്ണം പ്രധാന ഘടകമാകും.
ജില്ലയിലെ 11 മണ്ഡലങ്ങളിലും വാശിയേറിയ പോരാട്ടമാണ് ഇത്തവണ. ജനങ്ങളുടെ മനസിൽ എന്തെന്ന് ഒരു മുന്നണിക്കും പൂർണമായും പിടികിട്ടിയിട്ടില്ല. അതുകൊണ്ട് തന്നെ ജനങ്ങളുടെ മനസിൽ കയറിപ്പറ്റാനുള്ള ശ്രമത്തിലായിരുന്നു നിശബ്ദ പ്രചാരണ ദിവസമായ ഇന്നലെയും സ്ഥാനാർത്ഥികൾ. എങ്കിലും ലഭിക്കാൻ സാദ്ധ്യതയുള്ള വോട്ടുകളുടെ പട്ടിക എല്ലാ മുന്നണികളും ഒരു പരിധിവരെ തയ്യാറാക്കിയിട്ടുണ്ട്. തങ്ങൾക്ക് ലഭിക്കാൻ സാദ്ധ്യതയുള്ള വോട്ടുകൾ പൂർണമായും പോൾ ചെയ്യിക്കാൻ എല്ലാ മുന്നണികളും ഇന്ന് ശ്രമം നടത്തും. വോട്ടർമാരെ നേരിൽ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ഇന്നലെ രാത്രി വൈകും വരെയും പാർട്ടി പ്രവർത്തകർ.
.............................
കൊല്ലത്ത് നിയമസഭ മണ്ഡലങ്ങൾ-11
സ്ഥാനാർത്ഥികൾ-59
വോട്ടർമാർ- 2087992
സ്ത്രീകൾ- 1089804
പുരുഷന്മാർ- 998167
ട്രാൻസ്ജെൻഡേഴ്സ്- 21
...........................................
2256 പോളിംഗ് സ്റ്റേഷനുകൾ
ജില്ലയിൽ അവശ്യ സർവീസ് വിഭാഗത്തിലുള്ള 3665 പേർ പോസ്റ്റൽ വോട്ട് ചെയ്തു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ജീവനക്കാരുടെ പോളിംഗ് പൂർത്തിയായി. 85 വയസിന് മുകളിൽ പ്രായമുള്ളവർ, ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങളിലെ 14376 പേർ ഹോം വോട്ട് ചെയ്തു. ജില്ലയിൽ 1094 കേന്ദ്രങ്ങളിലായി 2256 പോളിംഗ് സ്റ്റേഷനുകളാണ് ആകെയുള്ളത്. ഒരു ബൂത്തിൽ ശരാശരി 1200 വോട്ടർമാരെ ക്രമീകരിച്ചതിന്റെ ഭാഗമായി 229 പുതിയ പോളിംഗ് സ്റ്റേഷനുകൾ ഇത്തവണയുണ്ട്. പോളിംഗിനായി 2698 ബാലറ്റ് യൂണിറ്റുകളും 2691 കൺട്രോൾ യൂണിറ്റുകളും 2920 വി.വി പാറ്റ് യന്ത്രങ്ങളും ക്രമീകരിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |