കറണ്ട് ചാർജ്ജ് കുന്നുകൂടി... തെരുവിലെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി
കൊല്ലം: കപ്പലണ്ടിമുക്ക് മുതൽ കോളേജ് ജംഗ്ഷൻ വരെയും കോളേജ് ജംഗ്ഷനിൽ നിന്നും കർബലയിലേക്കുമുള്ള തെരുവ് വിളക്കുകളുടെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി. കോർപ്പറേഷൻ കറണ്ട് ചാർജ്ജ് അടയ്ക്കാത്തതാണ് കാരണം. നഗരത്തിന്റെ കണ്ണായ ഭാഗം ഏഴ് ദിവസമായി ഇരുട്ടിലായിട്ടും കറണ്ട് ചാർജ്ജ് അടയ്ക്കാനോ കെ.എസ്.ഇ.ബിയുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കാനോ കോർപ്പറേഷൻ തയ്യാറായിട്ടില്ല.
നഗരപരിധിയിലെ തെരുവ് വിളക്കുകൾ പൂർണമായും മീറ്ററിംഗ് സംവിധാനത്തിലേക്ക് മാറിയിട്ടില്ല. പഴയ വൈദ്യുതി കമ്പികൾ മാറ്റി ഇൻസുലേറ്റഡ് കേബിളുകൾ സ്ഥാപിച്ച സ്ഥലങ്ങളിൽ മാത്രമാണ് തെരുവ് വിളക്കുകൾക്ക് മീറ്ററുള്ളത്. നിശ്ചിത ദൂരത്തെ തെരുവ് വിളക്കുകൾക്കാണ് ഒരു മീറ്ററുള്ളത്. എല്ലാ മീറ്ററുകളുടെയും റീഡിംഗെടുത്ത് ഒരുമിച്ചാണ് കോർപ്പറേഷന് എല്ലാമാസവും അദ്യം തന്നെ ബിൽ നൽകുന്നതാണ്. നേരിട്ട് നൽകുന്നതിന് പുറമേ ഇ മെയിലായും അയച്ചു നൽകും. ഇത്തവണ കോളേജ് ജംഗ്ഷനിലേത് അടക്കമുള്ള ചില മീറ്ററുകളുടെ ബിൽ ഇതുവരെ അടച്ചില്ല. പലതവണ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അടയ്ക്കാഞ്ഞതോടെയാണ് ഏഴ് ദിവസം മുൻപ് ഫ്യൂസ് ഊരിയത്.
കപ്പലണ്ടിമുക്ക് മുതൽ കോളേജ് ജംഗ്ഷൻ വരെയും അവിടെ നിന്നു കർബല വരെയുമുള്ള റോഡുകളിലൂടെയും രാത്രി വൈകി ജനങ്ങൾ കാൽനടയായി സഞ്ചരിക്കുന്നതാണ്. ഇവിടെ പലയിടങ്ങളിലും ഓടയ്ക്ക് മുകളിലാണ് നടപ്പാത. ഓടയുടെ മേൽമൂടി പലേടത്തും തകർന്നുകിടക്കുകയുമാണ്. തെരുവ് വിളക്കുകൾ അണഞ്ഞതോടെ കാൽനടയാത്രക്കാർ മേൽമൂടി തകർന്ന ഓടകളിൽ വീണ് പരിക്കേൽക്കാനും സാദ്ധ്യതയുണ്ട്.
കോടികൾ കുടിശ്ശിക
നഗരത്തിലെ തെരുവ് വിളക്കുകളുടെ പരിപാലനം നടത്തുന്ന കരാറുകാർക്ക് നാല് കോടിയോളം രൂപ കുടിശികയുണ്ട്. രണ്ട് വർഷമായി പണം കൃത്യമായി നൽകുന്നില്ല.
പലതവണ ചൂണ്ടിക്കാട്ടിയിട്ടും ബിൽ അടയ്ക്കാതിരുന്നതോടെയാണ് തെരുവ് വിളക്കുകളുടെ ഫ്യൂസ് ഊരിയത്. കോളേജ് ജംഗ്ഷന് പുറമേ മറ്റ് ചില മീറ്ററുകളിലെയും ഫ്യൂസ് ഊരിയിട്ടുണ്ട്
കെ.എസ്.ഇ.ബി അധികൃതർ