ദേവസ്വം ബോർഡുകൾ പിരിച്ചു വിടണം
കൊല്ലം: കേരളത്തിലെ ക്ഷേത്ര ഭരണം കാര്യക്ഷമമായി നടത്താൻ കഴിയാത്ത ദേവസ്വം ബോർഡുകളെ കോടതിയുടെ അനുമതിയോടെ പിരിച്ചു വിടണമെന്ന് ശബരിമല ശ്രീഅയ്യപ്പ ധർമപരിഷത്ത് ദേശീയ നിർവാഹക സമിതി ആവശ്യപ്പെട്ടു. ഗുരുവായൂർ ഉൾപ്പെടെയുള്ള ക്ഷേത്ര ഭരണം വിശ്വാസികളല്ലാത്ത വ്യക്തികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കോടതി ഇടപെടൽ ഉണ്ടായിട്ടും സ്വർണക്കൊള്ള അന്വേഷിക്കുന്ന ഈ സമയത്തും ശബരിമലയിൽ പൂജാസാധനങ്ങൾ വാങ്ങിയതിൽ ഉൾപ്പെടെ കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടക്കുന്നത്. വിജിലൻസ് പ്രവർത്തനം കാര്യക്ഷമമല്ലെന്നും പുതിയ സർക്കാരും ദേവസ്വം മന്ത്രിയും ഗുരുവായൂർ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിലെ ക്രമക്കേടുകൾ അവസാനിപ്പിക്കുന്നതിന് അടിയന്തരമായി ഇടപെടണമെന്നും പരിഷത്ത് ആവശ്യപ്പെട്ടു. ചെയർമാൻ പ്രൊഫ.എൻ. രാജശേഖരൻനായർ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി അയർക്കുന്നം രാമൻനായർ, ചീഫ് കോ ഓർഡിനേറ്റർ ചവറ സുരേന്ദ്രൻപിള്ള, പ്രൊഫ. ഹരിദാസ്, പരവൂർ ഉണ്ണിക്കൃഷ്ണൻനായർ, മുക്കമ്പലമൂട് രാധാകൃഷ്ണൻ, അറുമാനൂർ ഉണ്ണികൃഷ്ണൻ, എസ്.ജി. ശിവകുമാർ പത്തനാപുരം എന്നിവർ സംസാരിച്ചു.