കൊല്ലം: പ്രാഥമിക സഹകരണ ബാങ്കുകളിൽ നിന്ന് വായ്പയെടുത്തവർക്ക് ഇളവുകളോടെ ഒറ്റത്തവണയായി കുടിശ്ശിക അടച്ചു തീർക്കാൻ അവസരമൊരുക്കുന്ന 'നവകേരളീയം കുടിശ്ശിക നിവാരണം ഒറ്റത്തവണ തീർപ്പാക്കൽ' പദ്ധതി മാർച്ച് 31 വരെ നീട്ടി. സഹകരണ സംഘം രജിസ്ട്രാർ പി.ബി. നൂഹ് ഇതു സംബന്ധിച്ച സർക്കുലർ പുർപ്പെടുവിച്ചു. ഡിസംബർ 31 വരെയായിരുന്നു കാലാവധി നിശ്ചയിച്ചിരുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് കാലാവധി നീട്ടിയത്.
2021 ആഗസ്റ്റ് 16ന് ആരംഭിച്ച പദ്ധതി സെപ്തംബർ 30ന് അവസാനിക്കേണ്ടതായിരുന്നു. എന്നാൽ കാലാവധി പിന്നീട് രണ്ടുതവണ നീട്ടി. സഹകരണ സംഘങ്ങളുടെ കുടിശ്ശിക ഒഴിവാക്കാനും വായ്പതിരിച്ചടവ് പ്രോത്സാഹിപ്പിക്കാനും സംഘങ്ങളെ കുടിശ്ശിക രഹിതമാക്കാനും വേണ്ടിയാണ് പദ്ധതി ആവിഷ്‌കരിച്ചത്. സഹകരണ സംഘങ്ങളും പദ്ധതിയുടെ കാലാവധി ദീർഘിപ്പിക്കണമെന്ന ആവശ്യമുന്നയിച്ചിരുന്നു. സഹകരണ സംഘം രജിസ്ട്രാറുടെ ഭരണനിയന്ത്റണത്തിലുള്ളതും വായ്പ നൽകുന്നതുമായ എല്ലാ സംഘങ്ങളിലെയും ബാങ്കുകളിലെയും കുടിശ്ശിക പദ്ധതി പ്രകാരം അടച്ചുതീർക്കാനാകും.
# ഇവർക്ക് മുൻഗണന
കാൻസർ ബാധിതർ, കിഡ്‌നി സംബന്ധമായ രോഗംമൂലം ഡയാലിസിസിന് വിധേയരായവർ, ഗുരുതരമായ ഹൃദയസംബന്ധ ശസ്ത്രക്രിയയ്ക്ക് വിധേയരായവർ, പക്ഷാഘാതംമൂലമോ അപകടംമൂലമോ കിടപ്പായവർ, എയ്ഡ്‌സ് രോഗികൾ, ലിവർ സിറോസിസ് ബാധിച്ചവർ, ചികിത്സിച്ച് മാറ്റാൻ കഴിയാത്ത മാനസികരോഗം, ക്ഷയരോഗം എന്നിവ ബാധിച്ചവർ, ഈ രോഗങ്ങൾ ബാധിച്ചവരുടെ കുടുംബാംഗങ്ങൾ, അവരുടെ ചികിത്സ വായ്പക്കാരന്റെ സംരക്ഷണത്തിൽ ആയിരിക്കുന്നവർ, മാതാപിതാക്കളെടുത്ത വായ്പ അവരുടെ മരണശേഷം തങ്ങളുടെ ബാദ്ധ്യതയായി നിലനിൽക്കുന്ന കുട്ടികൾ എന്നിവർക്ക് മുൻഗണന ലഭ്യമാകും.
# പിഴപ്പലിശയില്ല
ഓരോ വായ്പക്കാരന്റെയും സ്ഥിതി കണക്കിലെടുത്ത് പരമാവധി ഇളവുകൾ
നിലവിലെ സാഹചര്യം, സാമ്പത്തികസ്ഥിതി, തിരിച്ചടവ് ശേഷി എന്നിവ ഭരണസമിതി വിലയിരുത്തും
എല്ലാ വായ്പാ ഒത്തുതീർപ്പുകളിലും പിഴപ്പലിശ പൂർണമായും ഒഴിവാക്കും
ആർബിട്രേഷൻ, എക്‌സിക്യൂഷൻ ഫീസ്, കോടതിച്ചെലവുകൾ, പരസ്യച്ചെലവുകൾ എന്നിവ വായ്പക്കാരനിൽ നിന്ന് ഈടാക്കും
തുടക്കം മുതൽ കൃത്യമായി തവണകൾ അടച്ച വായ്പക്കാർക്ക് അടച്ച ആകെ പലിശയുടെ പത്ത് ശതമാനം വരെ ഇളവ് നൽകും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |