തദ്ദേശ സ്ഥാപനങ്ങൾ പ്രതിസന്ധിയിൽ
കൊല്ലം: ടാർ ഉൾപ്പെടെ നിർമ്മാണ സാമഗ്രികൾക്കുണ്ടായ വിലക്കയറ്റവും ക്ഷാമവും മൂലം ഗ്രാമീണ റോഡുകളുടെ ടാറിംഗ് നഷ്ടക്കച്ചവടമായതോടെ ടെണ്ടറെടുക്കാൻ ചെറുകിട കരാറുകാർക്ക് വിമുഖത. ഇതോടെ ഈ മേഖലയിലെ റോഡുകളുടെ വികസനം പലേടത്തും അവതാളത്തിലായി. ടാറിംഗിനായി കഴിഞ്ഞ സാമ്പത്തിക വർഷം തുക മാറ്റിവച്ച തദ്ദേശസ്ഥാപനങ്ങൾ ഫണ്ട് ചെലവഴിക്കാനാകാതെ വർഷാവസാനം വലയുകയാണ്.
ടാറിംഗ് ജോലികൾക്ക് പുതിയ കരാറെടുക്കുന്നില്ലെന്ന് മാത്രമല്ല, എടുത്ത ജോലികൾ പൂർത്തിയാക്കുന്നുമില്ല. ഉയർന്ന വിലയ്ക്ക് സാധനങ്ങൾ വാങ്ങി ജോലി ചെയ്ത് നഷ്ടം വന്നാൽ അധിക തുക ലഭിക്കാറില്ലെന്ന് കരാറുകാർ പറയുന്നു.
എന്നാൽ കരാറുകാരുടെ ശീതസമരം കോൺക്രീറ്റ് ജോലികളെ ഗുരുതരമായി ബാധിച്ചിട്ടില്ല. പൊതുമരാമത്ത് വകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റെയും ജോലികൾ ഏറ്റെടുക്കുന്ന കരാറുകാർക്ക് അധിക തുക കിട്ടുന്നതിനാൽ പ്രശ്നങ്ങളില്ല. ഗ്രാമ- ബ്ലോക്ക് പഞ്ചായത്തുകൾക്ക് കരാർ തുക കൂട്ടി നൽകാൻ സർക്കാർ നിർദ്ദേശം ഉണ്ടെങ്കിലും അതിന് പ്രത്യേക ഫണ്ട് കണ്ടത്തേണ്ടതിനാൽ ചെറുകിട കരാറുകാരെയാണ് പ്രശ്നം കൂടുതലായി ബാധിക്കുന്നത്.
ഗ്രാന്റ് വൈകിയതും പൊല്ലാപ്പായി
മെയിന്റനൻസ് ഗ്രാന്റ് കിട്ടാൻ വൈകിയതും ഇക്കുറി പൊതുമരാമത്ത് ജോലികളെ ബാധിച്ചു. ഗ്രാന്റ് ലഭിച്ചത് സാമ്പത്തിക വർഷം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് മാർച്ച് 25നാണ്. കഴിഞ്ഞ വർഷം ജോലികൾ ചെയ്ത് പണം കിട്ടാതെ വന്ന കരാറുകാർ പുതിയ ജോലികൾ ഏറ്റെടുക്കാൻ തയ്യാറാകുന്നുമില്ല.
ടാർ ഒരു ബാരൽ (156 കിലോ): ₹ 10,481 രൂപ
സർക്കാർ നിരക്ക് ₹ 8,000 രൂപ
ബാരൽ ഒന്നിന് 200 രൂപ പഞ്ചായത്തിന് നൽകണം
മെറ്റലിംഗിന് തളിക്കുന്ന എമേഴ്സൺ എസ്.എസ് വൺ വില ₹19,348 (181 കിലോ)
ടാറിംഗിന് മുമ്പ് തളിക്കുന്ന ആർ.എസ്.വൺ വില ₹ 12,840 (200 കിലോ)
""
ടാർ ഉൾപ്പെടെ നിർമ്മാണ സാമഗ്രികളുടെ വില വർദ്ധനയും ക്ഷാമവും ചെറുകിട കരാറുകാരെ ബുദ്ധിമുട്ടിലാക്കുന്നു. ചെയ്യുന്ന ജോലികളെല്ലാം നഷ്ടത്തിലാണ്. സർക്കാർ നിരക്ക് കൂട്ടി നിശ്ചയിക്കാതെ രക്ഷയില്ല.
എസ്. ഗോവിന്ദ്
ചെറുകിട കരാറുകാരൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |