കടയ്ക്കൽ: നഗരത്തിൽ വച്ച് ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് നിയന്ത്രണം വിട്ട ടിപ്പർ നിർത്തിയിട്ടിരുന്ന രണ്ട് കാറുകളിലേയ്ക്കും ഇരുചക്രവാഹനത്തിലേക്കും ഇടിച്ചു കയറി. ടിപ്പർ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. ടിപ്പർ ഡ്രൈവർ ഇടമുളയ്ക്കൽ അനിൽ വിലാസത്തിൽ അനിൽ കുമാർ (42), കാറിലുണ്ടായിരുന്ന ചിതറ വളവുപച്ച നാസിം മൻസിലിൽ നസീർ (50), ഭാര്യ സീനത്ത് (42) എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ സീനത്തിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 1 മണിക്കായിരുന്നു സംഭവം. ചിതറയിൽ നിന്ന് എം സാൻഡുമായി നിലമേൽ ഭാഗത്തേക്ക് പോവുകയായിരുന്നു ടിപ്പർ.ടൗണിൽ ബസ് സ്റ്റാൻഡ് കഴിഞ്ഞപ്പോഴാണ് ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. വാഹനം നിർത്തി ഹാൻഡ് ബ്രേക്ക് ഇടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മുന്നോട്ട് നീങ്ങിയ ടിപ്പർ അറഫാ ആശുപത്രിക്ക് സമീപം നിർത്തിയിട്ടിരുന്ന കാറിലും സ്കൂട്ടറിലും ഇടിച്ച ശേഷമാണ് ആളുണ്ടായിരുന്ന കാറിൽ ഇടിച്ചത്.കാറുമായി മുന്നോട് നീങ്ങിയ ടിപ്പർ സമീപത്തെ ടാൻസ്ഫോർമറിന് മുന്നിലുള്ള വൈദ്യുത തൂണിൽ ഇടിച്ച് നിൽക്കുകയായിരുന്നു.
തൂൺ ഒടിഞ്ഞ് വീണു. തൂണിനും ടിപ്പറിനുമിടയിൽ ഞെരുങ്ങിപ്പോയ കാർ നാട്ടുകാരും അഗ്നി രക്ഷാസേനയും പൊലീസും ചേർന്ന് വെട്ടിപൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.
അപകടത്തിന് അൽപ്പം മുമ്പ് ടൗണിലെ അറ്റകുറ്റപണിക്കായി വൈദ്യുതി വിതരണം നിർത്തിവച്ചിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. അപകടത്തെ തുടർന്ന് കടയ്ക്കൽ - നിലമേൽ റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |