കൊല്ലം: ശക്തമായ കാറ്റിൽ മരം കടപുഴകി റെയിൽവേ ട്രാക്കിൽ വീണ് കൊല്ലം- പുനലൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ചെങ്കോട്ട - കൊല്ലം സ്പെഷ്യൽ ട്രെയിൻ കൊട്ടാരക്കര സ്റ്റേഷനിൽ കുടുങ്ങി. രണ്ട് മണിക്കൂർ വൈകിയാണ് യാത്ര പുറപ്പെട്ടത്. 3.35ന് കൊല്ലത്ത് എത്തേണ്ടിയിരുന്ന ട്രെയിൻ 5.45 നാണ് കൊല്ലം സ്റ്റേഷനിൽ എത്തിയത്. വൈകുന്നേരം 5.30ന് കൊല്ലത്തു നിന്ന് പുറപ്പെടേണ്ടിയിരുന്ന കൊല്ലം- പുനലൂർ മെമു റദാക്കി.
ഇന്നലെ ഉച്ചകഴിഞ്ഞ് കുണ്ടറയ്ക്കും കൊട്ടാരക്കരയ്ക്കും മദ്ധ്യേ നെടുമ്പായിക്കുളത്തായിരുന്നു സംഭവം. ട്രാക്കിനോടു ചേർന്നു നിന്ന മരം പിഴുതുവീണ് ഇലക്ട്രിക്ക് പോസ്റ്റും ലൈനും തകർത്ത് പാതയിലേക്ക് വീഴുകയായിരുന്നു. ഇലക്ട്രിക്ക് പോസ്റ്റ് വളഞ്ഞു പോയി. റെയിൽവേ എൻജിനീയറിംഗ് വിഭാഗവും ഇലക്ട്രിക് വിഭാഗവും ചേർന്ന് മരം വെട്ടി മാറ്റി ട്രാക്ക് ക്ളിയർ ചെയ്തെങ്കിലും ഇലക്ട്രിക് പോസ്റ്റ് വളയുകയും ലൈൻ തകരാറിലാവുകയും ചെയ്തതിനാൽ ഇലക്ട്രിക് ട്രെയിനുകൾ ഓടിക്കാൻ കഴിയാതെയായി. ഇതേ തുടർന്നാണ് മെമു റദ്ദാക്കിയത്. വൈകുന്നേരം എറണാകുളത്തു നിന്ന് വേളാങ്കണ്ണിയിലേക്ക് പോയ പ്രതിവാര ട്രെയിൻ കൊല്ലം മുതൽ പുനലൂർ വരെ എല്ലാ സ്റ്റോപ്പിലും നിർത്തിയാണ് യാത്രാ പ്രശ്നം പരിഹരിച്ചത്. തകരാറിലായ വൈദ്യുതി ലൈനിന്റെ തകരാർ വൈകിട്ട് 6.45 ഓടെ പരിഹരിച്ചു.
അടുത്ത കാലത്ത് വൈദ്യുതീകരണം പൂർത്തിയാക്കിയ റെയിൽവേ ട്രാക്കിനോടു ചേർന്നു നിന്ന മരങ്ങൾ മുറിക്കാതെ ശിഖരങ്ങൾ മാത്രം നീക്കിയാണ് ഇലക്ട്രിക് ടെയിനുകൾ ഓടിച്ചുതുടങ്ങിയത്. അപകട ഭീഷണിയായി നിരവധി വലിയ മരങ്ങൾ ഇപ്പോഴും ട്രാക്കിനോടു ചേർന്ന് നിൽപ്പുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |