കൊല്ലം: നാട്ടിൽ ഒരു സംരംഭമെന്ന നിലയിൽ ഫാമുകൾ തുടങ്ങി പശു വളർത്തൽ ആരംഭിച്ചവർ വരുമാനതകർച്ചയിൽ. വർദ്ധിച്ച ചെലവുകൾക്ക് അനുസരണമായി വരുമാനം കിട്ടാതായതോടെയാണ് ക്ഷീരകർഷകർ ദുരിതത്തിലായത്. കാലിത്തീറ്റയുടെ രൂക്ഷമായ വിലക്കയറ്റത്തിനും അടിസ്ഥാന സൗകര്യം ഒരുക്കുന്നതിലെ ഭീമമായ ചെലവിനും അനുസരിച്ചുള്ള വരുമാനമില്ലാത്തത് കാരണം ഈ മേഖലയിൽ നിന്ന് പലരും പിന്തിരിയുകയാണ്. പരമ്പരാഗത ശൈലിയിൽ കാലിത്തീറ്റയെ ആശ്രയിക്കാതെ പച്ചപ്പുല്ല് നൽകി വീടുകളിൽ ഒന്നും രണ്ടും പശുക്കളെ വളർത്തുന്നവർക്ക് മാത്രമാണ് പ്രതിസന്ധിയിൽ പിടിച്ചുനിൽക്കുന്നത്.
സംരംഭം 'സംഭവ'മായില്ല
കൊവിഡ് കാലത്ത് ഗൾഫ്, യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് എത്തിയവരാണ് നാട്ടിൽ ഒരു സംരംഭം എന്ന നിലയിലാണ് പശു വളർത്തലിലേയ്ക്ക് തിരിഞ്ഞത്.
ഫാം ഒരുക്കാൻതന്നെ അവർക്ക് ലക്ഷങ്ങൾ വേണ്ടിവന്നു. അതിന് ബാങ്ക് വായ്പയെടുത്തു. മുടക്കുമുതലിന് അനുസരിച്ച് വരുമാനം കിട്ടാതായതോടെ തിരിച്ചടവ് മുടങ്ങി. ഇതോടെ പലരും ഫാമുകൾ ഉപേക്ഷിക്കുകയാണ്.
15 വർഷമായി ഫാം നടത്തുന്ന മൺറോത്തുരുത്ത് സ്വദേശി വിജയ് ബോസിന് പതിനഞ്ചോളം പശുക്കൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ അഞ്ചെണ്ണം മാത്രമായി. രാധാക്യഷ്ണ ഭവനിൽ ഗോപാലകൃഷ്ണന് 15 പശുക്കൾ ഉണ്ടായിരുന്നിടത്ത് പത്തായി ചുരുങ്ങി. 40 പശുക്കളെ വളർത്തിയിരുന്ന ബാലചന്ദ്ര വിലാസത്തിൽ ഭുവനചന്ദ്രൻ ഫാം തന്നെ വേണ്ടെന്ന് വച്ചു.
കാലിത്തീറ്റ വില ഇരട്ടിയോളം വർദ്ധിച്ചു
മരുന്നിന്റെ വിലയിലും വർദ്ധന
കാലാവസ്ഥ വ്യതിയാനം രോഗസാദ്ധ്യത വർദ്ധിപ്പിച്ചു
ഒരു ലിറ്റർ പാലിന് ചെലവ് : 65- 70 രൂപ
പാൽ വില: 36 - 40 രൂപ
സർക്കാർ ഇൻസെന്റീവ് : 4 രൂപ
(കിട്ടിയത് ഒരു മാസം മാത്രം)
..........................................................
വർദ്ധിച്ച ചെലവും വരുമാനക്കുറവും കാരണം ഒട്ടേറെ ആളുകൾ പശുവളർത്തൽ തന്നെ ഉപേക്ഷിച്ചു. സർക്കാരിന്റെ ഇടപെടൽ അത്യാവശ്യം
വിജയ് ബോസ്, ക്ഷീരകർഷകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |