കോട്ടയം: അന്യസംസ്ഥാനങ്ങളിൽ നിന്ന് ഗുണനിലവാരമില്ലാത്ത മത്സ്യങ്ങൾ ജില്ലയിലെത്തിച്ച് വിൽക്കുന്നത് വ്യാപകം. ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് കണ്ടെയ്‌നർ ലോറികളിലും ട്രെയിനുകളിലുമാണ് മത്സ്യമെത്തിക്കുന്നത്. കോട്ടയം, വൈക്കം, ഏറ്റുമാനൂർ, ചങ്ങനാശേരി, പായിപ്പാട്, കാഞ്ഞിരപ്പള്ളി തുടങ്ങിയവയാണ് ജില്ലയിലെ പ്രധാന മത്സ്യ മാർക്കറ്റുകൾ. ഫോർമാലിൻ ചേർക്കുന്നത് മാത്രമല്ല മാസങ്ങൾ പഴക്കമുള്ള മത്സ്യവും അതിർത്തി കടന്നെത്തുകയാണ്.
ലാഭം കൊയ്‌ത് ഇടനിലക്കാർ
ഹാർബറുകളിൽ മത്സ്യത്തിന് വില കുറവുള്ളപ്പോഴും, അന്യസംസ്ഥാനത്ത് നിന്നെത്തിക്കുന്നവയ്‌ക്ക് വലിയ വിലക്ക് നൽകി ഇടനിലക്കാർ ലാഭം കൊയ്യുകയാണ്. അന്യസംസ്ഥാനത്തെ ഗുണനിലവാരമില്ലാത്ത മീൻ മത്സ്യ ഫെഡിന്റെ സ്റ്റാളുകളിൽ വിൽക്കുന്നുണ്ടെന്നും ആക്ഷേപമുണ്ട്. ആദ്യകാലങ്ങളിൽ ഹാർബറുകളിൽ നിന്നും ഉൾനാടൻ മത്സ്യകർഷകരിൽ നിന്നും നേരിട്ടാണ് മത്സ്യം വാങ്ങിയിരുന്നത്. എന്നാലിപ്പോൾ അന്യസംസ്ഥാനങ്ങളിൽ നിന്ന് മത്സ്യമെത്തിച്ച് സ്റ്റോക്ക് ചെയ്താണ് വില്പന. വിപണിയിലേതിനേക്കാൾ അധിക വിലയ്‌ക്കാണ് വില്പന. ഗുണനിലവാരമില്ലാത്ത മത്സ്യങ്ങളുടെ വഴിയോര വില്പനയും വ്യാപകമാണ്.
ഐസിൽ പിശുക്കുവേണ്ട
ഒരു കിലോ മത്സ്യത്തിന് ഒരു കിലോ ഐസ് എന്നതാണ് മാനദണ്ഡം. തെർമോകോൾ ബോക്‌സിൽ കൃത്യമായി പായ്ക്ക് ചെയ്ത് എത്തിച്ചാൽ മത്സ്യം കേടാകില്ല.
'വഴിയോര മത്സ്യകച്ചവടക്കാരും ലൈസൻസ് നേടണം. ലൈസൻസ് ഇല്ലാത്താവർക്കെതിരെ നടപടിയെടുക്കാറുണ്ട്".
- രൺദീപ്, അസിസ്റ്റന്റ് കമ്മീഷണർ ഭക്ഷ്യസുരക്ഷാ വിഭാഗം
'ഫോർമാലിൻ, അമോണിയം, പഴക്കം എന്നിവ പരിശോധിക്കും. മൊബൈൽ ലാബ് യൂണിറ്റിന്റെയും കിറ്റിന്റെയും സഹായത്തോടെയാണ് പരിശോധന. നശിപ്പിക്കൽ, നോട്ടീസ്, പിഴ എന്നിവയാണ് തുടർനടപടികൾ".
- ദിവ്യ, ഭക്ഷ്യസുരക്ഷാ വിഭാഗം നോഡൽ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |