SignIn
Kerala Kaumudi Online
Friday, 19 April 2024 1.52 AM IST

ഉമ്മൻചാണ്ടി പൊതുസ്വത്താണ് , ഇനിയും അപമാനിക്കരുത് പ്ലീസ്.

chandy

ചുറ്റുവട്ടം. വി ജയകുമാറിന്റെ പ്രതിവാര പംക്തി.

ഒരു പൊതുപ്രവർത്തകൻ എങ്ങനെയായിരിക്കണമെന്നതിന്റെ മാതൃകയാണ് രാഷ്ട്രീയത്തിനതീതമായി ജനമനസുകളിൽ നിറഞ്ഞു നിൽക്കുന്ന ഉമ്മൻചാണ്ടി. പ്രായാധിക്യവും തൊണ്ടയിലെ അസ്വസ്ഥതകളും തളർത്തിയ അദ്ദേഹത്തെ ചികിത്സയുടെ പേരിൽ ബന്ധുക്കളും മറ്റ് അടുപ്പക്കാരും ചേർന്ന് വേട്ടയാടി തെരുവിലിട്ടലക്കരുതെന്നാണ് ചുറ്റുവട്ടത്തിന് എല്ലാവരെയും ഓർമ്മിപ്പിക്കാനുള്ളത്. ഒരേ മണ്ഡലത്തിൽ നിന്ന് അരനൂറ്റാണ്ടിലേറേക്കാലം ജയിച്ച് റെക്കാഡിട്ട് ജനകീയനായി മാറിയ മറ്റൊരു നേതാവ് ഇന്ത്യയിലില്ല. സ്ഥിരമായി തന്നെ ജയിപ്പിച്ച മണ്ഡലത്തിലെ ജനങ്ങളോടുള്ള സ്നേഹത്തിന്റെ പ്രതീകമായി മണ്ഡലത്തിന്റെ പേര് സ്വന്തം വീടിനിട്ട മറ്റൊരു നേതാവുമില്ല. പുതുപ്പള്ളിക്കാർക്ക് അദ്ദേഹം കുഞ്ഞൂഞ്ഞാണ്. അങ്ങനെയുള്ള നേതാവിനെ ആദരിച്ചില്ലെങ്കിലും അപമാനിക്കരുത്.

ഉടയാത്ത ഖദർ ഷർട്ടുമായി സുഖലോലുപതയിൽ പല കോൺഗ്രസ് നേതാക്കളും അഭിരമിക്കുമ്പോൾ ചുക്കിചുളിഞ്ഞതോ കീറിയതോ എന്നു നോക്കാതെ ഒരു ഷർട്ടുമിട്ട് സമയത്ത് ആഹാരം കഴിക്കാതെ മരുന്നുകഴിക്കാതെ വെയിലും മഴയും നോക്കാതെ പ്രവർത്തകർക്കൊപ്പം കിലോമീറ്ററുകളോളം കാൽനടയായി സഞ്ചരിച്ച മറ്റൊരു നേതാവ് ഉണ്ടാകില്ല. ഒന്നാം നമ്പർ സ്റ്റേറ്റ് കാറിൽ സാധാരണ പ്രവർത്തകർക്കിടയിൽ തിങ്ങി ഞെരുങ്ങി ഇരിക്കുന്ന മറ്റൊരു മുഖ്യമന്ത്രിയും ഉണ്ടാവില്ല. ഇങ്ങനെ എളിമയുടെ പ്രതിരൂപമെന്നു വിശേഷിപ്പിക്കാവുന്ന ഉമ്മൻചാണ്ടിയ്ക്ക് വീട്ടുകാർ ചികിത്സ നിഷേധിച്ചെന്ന ആരോപണം സമൂഹമാദ്ധ്യമങ്ങളടക്കം ഏറ്റുപിടിച്ചത് അദ്ദേഹത്തെയും കുടുംബത്തെയും എത്രമാത്രം വേദനിപ്പിച്ചിട്ടുണ്ടാകാം.

രാഷ്ട്രീയം നോക്കാതെ വിദഗ്ദ്ധ ഡോക്ടർമാർ അടങ്ങിയ മെഡിക്കൽ ബോർഡ് രൂപീകരിച്ച് മികച്ച ചികിത്സ നൽകാൻ സന്മനസ് കാണിച്ച മുഖ്യമന്ത്രിയുടെ നടപടി പ്രശംസനീയമാണ്. ചികിത്സയുടെ ആദ്യ ഘട്ടങ്ങളിൽ വേണ്ടത്ര ശ്രദ്ധ ഉണ്ടായില്ലെങ്കിലും വിവാദമായതോടെ വിദഗ്ദ്ധചികിത്സക്കായി രംഗത്തുവന്ന കോൺഗ്രസ് നേതാക്കളും അഭിനന്ദനം അർഹിക്കുന്നു. ലോകത്ത് ഒരു രാഷ്ട്രീയ നേതാവിനും ഇത്തരം ദുരനുഭവം ഉണ്ടായിക്കാണില്ല. "ആധുനിക ചികിത്സ നിഷേധിച്ച് പാരമ്പര്യ ചികിത്സയുടെ പിറകേ പോയി മുള്ളുകൊണ്ട് എടുക്കാവുന്നത് അവസാനം തൂമ്പകൊണ്ട് എടുക്കേണ്ട അവസ്ഥയിലാക്കി " തുടങ്ങി അടുത്ത ബന്ധുക്കൾക്ക് നേരേ വിരൽചൂണ്ടുന്ന ആരോപണങ്ങളുടെ നിജസ്ഥിതി തേടുന്നില്ല. മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയവർ ഉമ്മൻചാണ്ടി ആരോഗ്യത്തോടെ ഏറെക്കാലം ഇരിക്കണമെന്ന് ആഗ്രഹിച്ചവരാകാം. അധികാരം ഉണ്ടായിരുന്ന കാലത്ത് പലതും നേടിയ അടുപ്പക്കാരും ഇക്കൂട്ടത്തിലുണ്ടായിരുന്നു തികച്ചും കുടുംബപരമായ വിഷയം തെരുവിലിട്ട് അലക്കി പൊതു സമൂഹത്തിനിടയിൽ പല്ലട കുത്തി മണപ്പിക്കേണ്ടിയിരുന്നില്ലെന്നാണ് ചുറ്റുവട്ടത്തിന് അവരെ ഓർമ്മിപ്പിക്കാനുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.