SignIn
Kerala Kaumudi Online
Thursday, 25 April 2024 1.18 AM IST

വേനൽ കടുത്തു, പാലൂറ്റാതെ റബർമരങ്ങൾ.

rubber

കോട്ടയം . ചൂട് കടുത്തതോടെ റബർ പാലിന്റെ ഉത്പാദനം 50 ശതമാനത്തിലധികം കുറഞ്ഞു. റബർ മരത്തിന് വേനൽ സ്വാഭാവിക ഇലപൊഴിച്ചിൽ കാലമാണ്. കുരുന്നിലകൾ വരുന്ന സമയമായതുകൊണ്ടും ടാപ്പിംഗ് നടത്തിയാലും കാര്യമായി പാൽ ലഭിക്കില്ല. അന്തരീക്ഷത്തിലെ ഉയർന്ന താപനില മൂലം കുരുന്നിലകൾക്കിടയിലൂടെ സൂര്യപ്രകാശം വെട്ടുപട്ടയിൽ പതിക്കുന്നത് കാരണം പാൽക്കുഴലുകൾ വെട്ടിക്കഴിയുമ്പോൾതന്നെ അടഞ്ഞുപോകും. ഇതാണ് പാലുത്പാദനത്തിൽ കുറവ് സംഭവിക്കുന്നതിന് ഇടയാക്കുന്നത്. പ്രായമായ റബർ മരങ്ങളിലും ചെറിയ മരങ്ങളിലും എല്ലാം ഇത് ഒരുപോലെ ബാധകമാണ്.

സാധാരണ റബർ കൃഷിക്കാരെ സംബന്ധിച്ചിടത്തോളം പാൽ ഊറ്റിയെടുത്ത ശേഷം ചിരട്ടകളിൽ ശേഷിക്കുന്ന ഒട്ടുപാലിൽനിന്നുള്ള വരുമാനമാണ് വെട്ടുകൂലിക്കും റബർ മരത്തിന്റെ സംരക്ഷണ ചെലവുകൾക്കും ഉപയോഗിക്കുന്നത്. എന്നാൽ ഇത്തവണ ഒട്ടുപാലിന്റെ ശതമാനം തീരെ കുറവാണ്. വേനൽക്കാലത്ത് ടാപ്പിംഗ് നടത്തുമ്പോൾ പാലിന്റെ കട്ടി അഥവാ ഡ്രൈ റബർ കണ്ടന്റ് (ഡി ആർ സി) കുറവാണ്. 100 മില്ലീ ലിറ്റർ പാലിന് 30 മുതൽ 40 ശതമാനം വരെയാണ് ഡി ആർ സി ഉണ്ടായിരിക്കേണ്ടത്. എന്നാൽ വേനൽക്കാലത്ത് ഇത് 20, 22 വരെ എത്തും. ഇത്തരം പാൽ ഉറച്ച് ഷീറ്റാക്കി ഉണക്ക റബറാക്കുമ്പോൾ അതിന്റെ തൂക്കത്തിൽ വലിയകുറവാണ് ഉണ്ടാകുന്നത്. കൂടാതെ ഡി ആർ സി കുറയുന്നത് മരത്തിന്റെ പട്ടമരപ്പിനും ഇടയാകുന്നു. മറ്റ് ജില്ലകളെ അപേക്ഷിച്ച് കോട്ടയത്ത് ഉയർന്ന താപനില രോഖപ്പെടുത്തിയ സാഹചര്യത്തിൽ ജില്ലയിലെ റബർ കർഷകർ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.

മലയോര കർഷകർ ദുരിതത്തിൽ.

മലയോര മേഖലയിലെ 75 ശതമാനം കുടുംബങ്ങളും റബറിനെ ആശ്രയിച്ച് ഉപജീവനം നയിക്കുന്നവരാണ്. വേനൽക്കാലങ്ങളിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും ഇക്കുറി സ്ഥിതി രൂക്ഷമാണ്. വൻകിട എസ്റ്റേറ്റുകളിൽ പലപ്പോഴും വേനൽ കാലത്ത് ടാപ്പിംഗ് നിറുത്തിവയ്ക്കുകയാണ് പതിവ്. എന്നാൽ മരം വെട്ടി പാലെടുത്ത് ഷീറ്റുകളാക്കി അന്നന്നത്തേയ്ക്ക് ഉപജീവനം തേടുന്ന ചെറുകിട കർഷകരുടെ ജീവിതം ദുരിതത്തിലാവും. മരത്തിന്റ പട്ടയിൽ തണുത്ത മണ്ണ് പൊത്തിവച്ച് ചൂടിൽ നിന്ന് രക്ഷിക്കുക മാത്രമാണ് പരിഹാരമായുള്ളത്. എന്നാൽ അതത്ര എളുമല്ല.

റബർ കഷകൻ ജോയി പറയുന്നു.

സീസൺ സമയത്തെ അപേക്ഷിച്ച് പാലിന്റെ ഉത്പാദനം 50 ശതമാനത്തിലധികമാണ് കുറവ്. 500, 400 മില്ലീ ലിറ്റർ പാൽ കിട്ടിക്കൊണ്ടിരുന്നത് 150 മില്ലീ ലിറ്ററായി കുറഞ്ഞു. ഉത്പാദനത്തിൽ കുറവ് വന്നുതുമൂലം വെട്ടുകൂലി കൊടുക്കാൻ പോലുമുള്ള വരുമാനം കിട്ടുന്നില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.