കോട്ടയം: ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന നാലിടങ്ങളിൽ രണ്ടിടങ്ങളിൽ വീതം എൽ.ഡി.എഫും യു.ഡി.എഫും വിജയിച്ചു. പാറത്തോട്ടിലും വെളിയന്നൂരും എൽ.ഡി.എഫ് സീറ്റ് നിലനിറുത്തിയപ്പോൾ, കടപ്ലാമറ്റത്തെ യു.ഡി.എഫിന്റെ അട്ടിമറി വിജയം കേരളാകോൺഗ്രസ് എമ്മിനെ ഞെട്ടിച്ചു. എരുമേലിയിൽ യു.ഡി.എഫ് സീറ്റ് നിലനിറുത്തിയതോടെ കക്ഷി നില തുല്യമായി.
കേരളാ കോൺഗ്രസ് എമ്മിന്റെ കുത്തകയായ കടപ്ളാമറ്റം വയലായിൽ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഷിബു പോതംമാക്കിയിൽ 282 വോട്ടിന്റെ ഭൂരിക്ഷത്തിലാണ് ജയിച്ചത്. പോൾ ചെയ്ത 734 വോട്ടുകളിൽ ഷിബുവിന് 491ഉം കേരളാ കോൺഗ്രസിലെ സി.വി. ജോർജിന് 209 ഉം ബി.ജെ.പിയിലെ മോഹനന് 34 ഉം വോട്ട് ലഭിച്ചു. പഞ്ചായത്ത് പ്രസിഡന്റായിരുന്ന കേരളാ കോൺഗ്രസ് എമ്മിലെ ജോയി കല്ലുപുരയുടെ മരണത്തെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. ജോയിയുടെ നിര്യാണം നേരത്തെ വിവാദമായിരുന്നു.
വെളിയന്നൂർ പഞ്ചായത്തിലെ പൂവക്കുളം സീറ്റ് കേരളാ കോൺഗ്രസ് (എം) നിലനിറുത്തി. കേരളാ കോൺഗ്രസ് എമ്മിലെ അനുപ്രിയ സോമൻ 126 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 486 വോട്ടിൽ അനുപ്രിയ 306ഉം യു.ഡി.എഫ് സ്വതന്ത്ര പി.എ. രാജൻ 180ഉം വോട്ട് നേടി.
ഇടക്കുന്നത്ത് സി.പി.ഐ
പാറത്തോട് പഞ്ചായത്തിലെ ഒമ്പതാം വാർഡായ ഇടക്കുന്നത്ത് സി.പി.ഐയിലെ ജോസ്‌ന അന്ന ജോസ് 28 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. എസ്.ഡി.പി.ഐ സ്ഥാനാർത്ഥി ഫിലോമിന ബേബിക്ക് 341ഉം യു.ഡി.എഫിന്റെ മിനി സാം വർഗീസിന് 328ഉം വോട്ട് ലഭിച്ചു. വാർഡംഗമായിരുന്ന ജോളി തോമസ് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തിയത്. എരുമേലി ഒഴക്കനാട് വാർഡിൽ കോൺഗ്രസിലെ അനിതാ സന്തോഷ് 232 വോട്ടിനാണ് ജയിച്ചത്. 609 വോട്ടുകൾ അനിത നേടിയപ്പോൾ എൽ.ഡി.എഫ്. സ്വതന്ത്ര പുഷ്പ ബാബുവിന് 377 വോട്ടാണ് ലഭിച്ചത്. ആം ആദ്മിയിലെ ശോഭനയ്ക്ക് 110ഉം ബി.ജെ.പിയിലെ രാധാമണി മോഹനന് 35ഉം സ്വതന്ത്ര സ്ഥാനാർത്ഥി അനിത രാജേഷിന് 13 ഉം വോട്ട് ലഭിച്ചു. കഴിഞ്ഞ തവണ ബി.ജെ.പിക്ക് ഇവിടെ 268 വോട്ട് ലഭിച്ചിരുന്നു. അനിതയുടെ ജയത്തോടെ പഞ്ചായത്തിൽ എൽ.ഡി.എഫും യു.ഡി.എഫും തുല്യ അംഗങ്ങളായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |