SignIn
Kerala Kaumudi Online
Friday, 10 May 2024 1.34 PM IST

ആറാട്ടോടെ ഏറ്റുമാനൂരിൽ ഉത്സവം കൊടിയിറക്കം

ettumanoor

ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവം ഇന്നലെ നടന്ന ആറാട്ടോടെ കൊടിയിറങ്ങി. ആറാട്ടു പുറപ്പാടിന് വീഥികളിൽ ആയിരക്കണക്കിന് ഭക്തർ സ്വീകരണം നൽകി. നിറപറയും നിലവിളക്കുമായി നാട് ഏറ്റുമാനൂരപ്പനെ വരവേറ്റു.
ആറാട്ട് മീനച്ചിലാറ്റിലെ പേരൂർ പൂവത്തുംമൂട് കടവിൽ നടന്നു. ഏറ്റുമാനൂരപ്പനൊപ്പം മറുകരയിൽ പാറമ്പുഴ പെരിങ്ങള്ളൂർ മഹാദേവനും ആറാട്ടു നടന്നു. ആറാട്ടിന് ഏറ്റുമാനൂർ, തിരുവഞ്ചൂർ ഗ്രാമങ്ങൾ സാക്ഷ്യം വഹിച്ചു. ചടങ്ങുകൾ പൂർത്തിയാക്കി ഉച്ചയ്‌ക്ക് 1.45ന് ആറാട്ട് പുറപ്പെട്ടു. വലിയ സ്വർണത്തിടമ്പാണ് ആറാട്ടിന് എഴുന്നള്ളിച്ചത്. പേരൂരിലെത്തിയ ഏറ്റുമാനൂരപ്പന് പേരൂർ ദേശം വരവേല്പ് നൽകി.

പേരൂർ ഗ്രാമത്തിന്റെ പരദേവതയായ പേരൂർക്കാവിലമ്മ ഏറ്റുമാനൂരപ്പന്റെ മകളാണെന്നാണ് സങ്കൽപം. പേരൂർക്കാവിലമ്മയ്ക്ക് ഒരുവർഷത്തെ ചെലവിലേക്കായി എണ്ണയും പണക്കിഴിയും നൽകിയ ശേഷമാണ് ഏറ്റുമാനൂരപ്പൻ ആറാട്ടുകടവിലേക്ക് നീങ്ങിയത്. പൂവത്തുംമൂട് കടവിൽ രാത്രി 11നായിരുന്നു ഏറ്റുമാനൂരപ്പന്റെ നീരാട്ട്. ആറാട്ട് ചടങ്ങുകൾക്കും പൂജകൾക്കും തന്ത്രി കണ്ഠരര് രാജീവരര്, മേൽശാന്തി മൈവാടി പത്മനാഭൻ സന്തോഷ് എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. പാറമ്പുഴ പെരിങ്ങള്ളൂർ മഹാദേവക്ഷേത്രത്തിലെ ആറാട്ടിന് ക്ഷേത്രം തന്ത്രിയുടെ പ്രതിനിധിയായ വടവാതൂർ ഹരിദാസ് ഭട്ടതിരിയാണ് മുഖ്യകാർമ്മികത്വം വഹിച്ചത്.

ഏറ്റുമാനൂരപ്പന്റെ മടക്കയാത്രയിൽ പേരൂർ ചാലയ്ക്കൽ വിഷ്ണു ക്ഷേത്രത്തിൽ ഇറക്കിപ്പൂജ നടന്നു. രാത്രി പേരൂർ ജംഗ്ഷനിലെ ആറാട്ട് എതിരേല്പ് മണ്ഡപത്തിന് മുന്നിൽ ഏഴരപ്പൊന്നാനകളുടെയും സ്വർണക്കുടകളുടെയും അകമ്പടിയോടെ ആറാട്ടിനെ എതിരേറ്റു. ആറാട്ട് എഴുന്നള്ളത്ത് ക്ഷേത്രത്തിൽ പ്രവേശിച്ചതോടെ പത്തു നാൾ നീണ്ട ഉത്സവത്തിന് കൊടിയിറങ്ങി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.