കോട്ടയം: വേമ്പനാട്ട് കായലിലെമത്സ്യങ്ങളിൽ മനുഷ്യർക്ക് ഭീഷണിയാകുന്ന അളവിൽ മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യമുണ്ടെന്ന് കേരള യൂണിവേഴ്സിറ്റി ഒഫ് ഫിഷറീസ് (കുഫോസ്) ശാസ്ത്രജ്ഞന്മാരുടെ പഠനത്തിൽ കണ്ടെത്തി. പ്ലാസ്റ്റിക് ഫൈബറുകൾ, പോളി സ്റ്റെറിൻ, പോളി എത്തിലീൻ, പോളി പ്രൊപ്പിലിൻ, നൈലോൺ എന്നിവയുടെ സാന്നിദ്ധ്യം കരിമീൻ, കൊഞ്ച് തുടങ്ങിയ മത്സ്യങ്ങളിലും കക്കയിലും വലിയ അളവിലാണ് കണ്ടെത്തിയത്.
മത്സ്യ ശരീരത്തിലെ മസിലുകളിലും പ്ലാസ്റ്റിക്ക് സാന്നിദ്ധ്യം കണ്ടെത്തി. വേമ്പനാട്ടെ മീൻ കഴിക്കുന്നവരുടെ ശരീരത്തിലും പ്ലാസ്റ്റിക്കിന്റെ അംശമെത്തും. ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുമുണ്ടാക്കും. മൈക്രോപ്ലാസ്റ്റിക് നിരന്തരം ഉള്ളിൽ ചെല്ലുന്നത് കാൻസർ,ആസ്തമ, പ്രമേഹം ശരീരഭാരം കുറയൽ, ആന്റീ ഓക്സിഡന്റ് എൻസൈമുകളുടെ പ്രവർത്തന മാറ്റം എന്നിവക്ക് കാരണമാകും.
നഗ്ന നേത്രങ്ങളിൽ കാണാത്ത അഞ്ച് മില്ലീ മീറ്ററിൽ താഴെ വലിപ്പമുള്ള പ്ലാസ്റ്റിക് കണികകളാണ് മൈക്രോ പ്ലാസ്റ്റിക്. മുമ്പുള്ളതിനേക്കാൾ നൂറിരട്ടി കൂടുതലാണെന്നാണ് കണ്ടെത്തൽ. കായലിൽ പ്ലാസ്റ്റിക് മാലിന്യം പതിൻമടങ്ങ് വർദ്ധിച്ചതാണ് ഇതിന് കാരണം.
മത്സ്യസമ്പത്തിനും ദോഷം
കടൽ മത്സ്യങ്ങളിൽ കണ്ടെത്തിയെങ്കിലും കൂടുതൽ മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം കായലിലുള്ളവയിലാണ്. മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം മത്സ്യസമ്പത്തിനും ദോഷം ചെയ്യും. പൂളാൻ, കായൽ നങ്ക്, കൂരി തുടങ്ങിയ കായൽ മത്സ്യങ്ങൾ വംശനാശ ഭീഷണി നേരിടുന്നുണ്ട്. കരിമീൻ, കൊഞ്ച്, ചെമ്മീൻ, കക്ക എന്നിവയുടെ ലഭ്യതക്കുറവിലും മൈക്രോപ്ലാസ്റ്റിക് കാരണമായി. എന്നാൽ പ്ലാസ്റ്റിക് അംശമുള്ള മീനുകൾ മനുഷ്യ ശരീരത്തിൽ എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് പഠനം നടന്നിട്ടില്ല.
'കുഫോസ് കണ്ടെത്തലിന്റെ തുടർച്ചയായി പ്ലാസ്റ്റിക്ക് അംശമുള്ള മത്സ്യം കഴിക്കുന്നവർക്ക് ഏതൊക്കെ രോഗം വരാമെന്നതിനെക്കുറിച്ച് ആരോഗ്യ വകുപ്പ് വിദഗ്‌ദ്ധ പഠനം നടത്തണം. ജലസ്രോതസുകളിൽ പ്ലാസ്റ്റിക് മാലിന്യം തള്ളുന്നവരെ ബോധവത്കരിക്കണം.
- ഡോ. ബി. മധുസുദനക്കുറുപ്പ്,
കുഫോസ് സ്ഥാപക വൈസ് ചാൻസലർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |