കോട്ടയം . ഡ്രൈവറുടെ കണ്ണടയുന്നത് സെൻസറിലൂടെ കണ്ടെത്തി അലാറം മുഴക്കുന്ന ഉപകരണം, സ്‌കൂൾ ബസിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്ന വിദ്യാർത്ഥികളുടെ എണ്ണം ഡ്രൈവർക്ക് ഡിസ്‌പ്ലെ സ്‌ക്രീനിൽ ലഭ്യമാക്കുന്ന ഉപകരണം വിദ്യാർത്ഥികൾ വികസിപ്പിച്ച നൂതന ശാസ്ത്രീയ ഉപകരണങ്ങളുടെ പ്രദർശനം 'റൈസൈറ്റ്' ഏവരുടെയും ശ്രദ്ധ ആകർഷിക്കുകയാണ്. തിരുനക്കര പഴയ പൊലീസ് മൈതാനത്താണ് പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷാ കേരളവും സംഘടിപ്പിക്കുന്ന റോബോട്ടിക്സ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് സെൻസർ എക്സിബിഷൻ നടക്കുന്നത്. വഴിയിൽ കുഴികളുണ്ടെങ്കിൽ ഒഴിവാക്കി പോകുന്നതിന് വാഹനങ്ങളെ സഹായിക്കുന്ന നിർമിതബുദ്ധിയുപയോഗിച്ചുള്ള റോബോ വാഹനം, വിദ്യാർത്ഥികളുടെ ഡിജിറ്റൽ അറ്റൻഡൻസ് സാധ്യമാക്കുന്ന റിമോട്ട് ഫ്രീക്വന്റ് ഐ ഡി കാർഡുകൾ എന്നിവ പനമറ്റം ഗവൺമെന്റ് എച്ച് എസ് എസിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. റിമോട്ട് ഫ്രീക്വന്റ് ഐ ഡി കാർഡുകൾ വഴി അറ്റൻഡൻസ് വിവരങ്ങൾ സ്‌കൂളിനും രക്ഷകർത്താക്കൾക്കും എസ് എം എസ് ആയി ലഭിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു പ്രദർശനം ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ അദ്ധ്യക്ഷത വഹിച്ചു.
ഹോം സേഫ്ടി സംവിധാനവുമായി എസ് കെ എം
പാചകവാതകമടക്കം തീപിടിത്ത സാദ്ധ്യതയുള്ള ഇന്ധനങ്ങളുടെ ചോർച്ച സെൻസ് ചെയ്ത് അലാറം മുഴക്കുകയും വിവരം എസ് എം എസ് ആയി ലഭിക്കുകയും ചെയ്യുന്ന ഹോം സേഫ്ടി സംവിധാനമാണ് കുമരകം എസ് കെ എം എച്ച് എസ് എസ് വിദ്യാർത്ഥികൾ വികസിപ്പിച്ചത്. അൾട്രാവയലറ്റ് രശ്മികളുപയോഗിച്ച് നിലത്തെ അണുക്കളെ നശിപ്പിക്കുന്ന റോബോട്ടിനെയാണ് പ്രവിത്താനം സെന്റ് മൈക്കിൾസ് എച്ച് എസ് പരിചയപ്പെടുത്തിയത്. ഫോണിലൂടെ വീട്ടിലെയും കൃഷിയിടത്തെയും ജലസേചന സംവിധാനം നിയന്ത്രിക്കുന്ന ഓട്ടോമാറ്റിക് വാട്ടർ ഇറിഗേഷൻ സിസ്റ്റവുമായാണ് കുറുമണ്ണ് സെന്റ് ജോൺസ് എച്ച് എസ് പ്രദർശനത്തിനെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |