കോട്ടയം . ജില്ലയിൽ ആവർത്തിച്ചുണ്ടാകുന്ന കാട്ടു തീ മനപ്പൂർവമെന്ന് കണ്ടെത്തി വനംവകുപ്പ്. പൊന്തൻപുഴ , വണ്ടൻപതാൽ മേഖലകളിലായാണ് കാട്ടുതീ ആവർത്തിക്കുന്നത്. എത്ര ജാഗ്രത പാലിച്ചാലും ചെറിയൊരു കനൽ പോലും ആളിപ്പടരുന്നതാണ് സ്ഥിതി. ഉൾവനത്തിലേയ്ക്ക് തീ പടർന്നാൽ കെടുത്താനുള്ള സംവിധാനങ്ങളുടെ അപര്യാപത്‌തയാണ് വെല്ലുവിളി. കാട്ടിൽ തീയിട്ടതുമായി ബന്ധപ്പെട്ട് രണ്ട് കേസ് വനംവകുപ്പ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം പൊന്തൻപുഴ വനത്തിലുണ്ടായ തീ കെടുത്താൻ നാലു ദിവസമാണ് വേണ്ടിവന്നത്. ഉൾവനത്തിൽ നിന്ന് ജനവാസ മേഖലയിലേയ്ക്ക് തീ പടർന്നു. ഫയർഫോഴ്സും നാട്ടുകാരും തൊഴിലുറപ്പു തൊഴിലാളികളുമെല്ലാം സംയുക്തമായിറങ്ങിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മുൻപ് മുളകൾ ഉരഞ്ഞും മറ്റും സ്വയം തീ പിടിച്ചിരുന്നു. എന്നാൽ ഇക്കുറിയുണ്ടായതെല്ലാം കത്തിക്കലാണെന്നാണ് കണ്ടെത്തൽ. മരങ്ങളും ചെടികളും പാമ്പുകളും പക്ഷിമൃഗാദികളുമെല്ലാം കാട്ടുതീയ്ക്ക് ഇരയാകുന്നതിനാൽ തീപ്പെട്ടിയുമായി വനത്തിലേയ്ക്ക് പോകരുതെന്ന അഭ്യർത്ഥനയാണ് വനംവകുപ്പിന്.
വനംവകുപ്പ് ചെയ്യുന്നത്.
വനപ്രദേശങ്ങളിൽ ബോധവത്കരണ ക്ലാസുകൾ
വനമേഖലയിലെ വീടുകളിൽ നോട്ടീസ് വിതരണം
ഫയർലൈൻ സ്ഥാപിക്കൽ
വാച്ചർമാരെ നിയമിക്കൽ
പോസ്റ്റർ പ്രചാരണം
വെല്ലുവിളികളേറെ.
ഉൾവനത്തിൽ എത്തി തീ അണയ്ക്കുക പ്രയാസം
ശക്തമായ കാറ്റ് തീയുടെ വ്യാപ്തി വർദ്ധിപ്പിക്കും
അണയ്ക്കാൻ ഫയർ റെസ്‌പോണ്ടന്റ് വാഹനമില്ല
എല്ലായ്പ്പോഴും ഫയർഫോഴ്‌സ് സേവനം ഉറപ്പില്ല
ഇതുവരെ കത്തിയത് 20 ഏക്കർ
വനമേഖലകൾ : എരുമേലി, പ്ളാച്ചരി റേഞ്ചുകൾ
കഴിഞ്ഞ വർഷം 4 തീപിടിത്തം
ഈ വർഷം 20 തീപിടിത്തം
കോട്ടയം ഡി എഫ് ഒയുടെ വാക്കുകൾ.
ആളുകൾ മനപ്പൂർവം തീയിടുകയാണ്. കർശന നടപടിയുണ്ടാവും. വാച്ചർമാരെ നിയമിച്ചും ഫയർലൈൻ തെളിച്ചും ഫയർ ബ്രേക്കറുകൾ സ്ഥാപിച്ചും വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |