പാലാ: കരൂർ പഞ്ചായത്ത് മുത്തോലിക്കുന്ന് കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. 2010 ൽ സ്ഥാപിതമായി പിന്നീടിതുവരെ യാതൊരു പുനരുദ്ധാരണ പ്രവർത്തനങ്ങളുമില്ലാതെ അനിശ്ചിതത്വത്തിലേയ്ക്ക് നീങ്ങിക്കൊണ്ടിരുന്ന പദ്ധതിയ്ക്ക് പുതുജീവൻ വച്ചത് ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കലിന്റെ ഇടപെടലിലൂടെയാണ്.
7 ലക്ഷം രൂപ മുടക്കിയാണ് പദ്ധതിയുടെ രണ്ടാം ഘട്ടം പൂർത്തിയാക്കിയത്. ചോർന്നൊലിച്ച് തകർച്ചയുടെ വക്കിലായിരുന്ന ഇരുപത്തയ്യായിരം ലിറ്റർ സംഭരണശേഷിയുണ്ടായിരുന്ന ടാങ്കിന്റെ പുനരുദ്ധാരണം, കുഴൽകിണറിൽ നിന്നും നേരിട്ട് ടാങ്കിലേയ്ക്ക് വെള്ളം എത്തിക്കുന്നതിനുള്ള പുതിയ മോട്ടോർ, കരൂർ ഭാഗത്തേയ്ക്കുള്ള 1550 മീറ്റർ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കൽ എന്നിവയാണ് രണ്ടാം ഘട്ടത്തിൽ പൂർത്തിയായിരിക്കുന്നത്.
വാട്ടർടാങ്ക് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി വാട്ടർ പ്രൂഫ് ചെയ്തതോടെ നിലവിലുള്ള സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പമ്പിംങ്ങ് ഇനി പൂർണ നിലയിലാകും.
2010 ൽ പദ്ധതി നിലവിൽ വന്നശേഷം ഈ കുടിവെള്ള പദ്ധതിക്ക് യാതൊരു പരിഗണനയും പഞ്ചായത്തോ ബന്ധപ്പെട്ട അധികാരികളോ നൽകിയിരുന്നില്ല. 160തിലേറെ കുടുംബങ്ങൾക്ക് വെള്ളം എത്തിക്കുന്നതാണ് പദ്ധതി. അതിൽ പകുതിയിലേറെയും സ്വന്തമായി കിണറില്ലാതെ ഈ പദ്ധതിയെ മാത്രം ആശ്രയിക്കുന്നവരാണ്. ഗുണഭോക്താക്കളിൽ നല്ലൊരു പങ്കും പിന്നോക്കക്കാരുമാണ് .
സബ് ഹെഡ്ഡിംഗ്
എൺപതിനായിരം രൂപയുടെ മോട്ടോറിന് 1.32 ലക്ഷം ചിലവാക്കി, അഴിമതിയെന്നും പരാതി.
കരൂർ പഞ്ചായത്ത് ഏഴാം വാർഡിൽ ഉൾപ്പെടുന്ന പദ്ധതിയുടെ പുനരുദ്ധാരണത്തിന് സഹായം അനുവദിക്കണമെന്ന കുടിവെള്ള പദ്ധതി ഭരണസമിതിയുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കഴിഞ്ഞ വർഷം മോട്ടോർ കേടായപ്പോൾ പുതിയത് മാറ്റി സ്ഥാപിക്കാൻ പഞ്ചായത്ത് ഫണ്ട് അനുവദിച്ചിരുന്നു. 80,000 രൂപയുടെ മോട്ടോർ സ്ഥാപിക്കാൻ 1.32 ലക്ഷം ചിലവാക്കിയെന്നായിരുന്നു കണക്ക്. ഇതിൽ 40 ശതമാനം അഴിമതി നടന്നതായ പരാതി ഇപ്പോൾ വിജിലൻസിന്റെ പരിഗണനയിലാണ്. ഒടുവിൽ ഗുണഭോക്താക്കളുടെ ആവശ്യപ്രകാരം പ്രദേശവാസികൾ ശ്രദ്ധയിൽപെടുത്തിയതോടെ ജില്ലാ പഞ്ചായത്തംഗം പദ്ധതിയുടെ രക്ഷയ്ക്കെത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |