കോരുത്തോട്: സുരക്ഷാ മുൻകരുതലകൾ ഒന്നും വിലപ്പോയില്ല. പ്രതീക്ഷിച്ചതുപോലെ തന്നെ കോസടി വളവിൽ അപകടത്തിൽ ഒരു ജീവൻ കൂടി നഷ്ടമായി. തിങ്കളാഴ്ച പുലർച്ചെ മധുര സ്വദേശികളായ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞു ഒരാൾ മരിച്ച സംഭവത്തിന് സമാനമായ അപകടം കോസടി വളവിൽ മുൻപും ഉണ്ടായിട്ടുണ്ട്. അമിത വേഗത്തിൽ കുത്തിറക്കം ഇറങ്ങിവരുന്ന വാഹനങ്ങൾ പലപ്പോഴും ക്രാഷ് ബാരിക്കേഡ് തകർത്ത് കൊട്ടാരം കട റോഡിൽ പതിക്കുന്നത് പതിവാണ്. സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി പേർ ബസ് കാത്തിരിക്കുന്ന മേഖല കൂടിയാണിത്. ശബരിമല തീർത്ഥാടന കാലത്ത് വാഹനങ്ങളുടെ വേഗം നിയന്ത്രിക്കുവാനും അപകട മുന്നറിയിപ്പുകൾ നൽകുവാനും കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുവാനും ആവശ്യമുയർന്നിരുന്നു. എങ്കിലും ഒന്നും നടന്നില്ല. കണ്ണിമല വളവിൽ പൊലീസിന്റെ നിയന്ത്രണത്തിൽ കാവൽ ഏർപ്പെടുത്തിയതുപോലെ ഇവിടെയും പൊലീസിന്റെ കാവൽ വേണമെന്നതായിരുന്നു നാട്ടുകാരുടെ ആവശ്യം. പക്ഷേ ഇക്കുറിയും അത് നടപ്പാക്കിയില്ല. രാത്രികാലങ്ങളിൽ വരുന്ന വാഹനങ്ങൾ തടഞ്ഞു നിർത്തി അപകടസാദ്ധ്യതകൾ ധരിപ്പിച്ച ശേഷം മാത്രം ഇറക്കം ഇറക്കി വിടണം. ശബരിമല തീർത്ഥാടന കാലത്ത് നിരവധി അപകടങ്ങൾ ഉണ്ടാകുന്ന മുണ്ടക്കയം കോരുത്തോട് കുഴിമാവ് പാതയിൽ ഇക്കുറി സുരക്ഷാക്രമീകരണങ്ങളുടെ പാളിച്ചകൾ മൂലം രണ്ട് ജീവനകളാണ് പൊലിഞ്ഞത്. പനക്കച്ചിറയിൽ അമിതവേഗത്തിൽ എത്തിയ തീർത്ഥാടക വാഹനം കാൽ നടയാത്രക്കാരിയെ ഇടിച്ച സംഭവവും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |