കോട്ടയം : ജില്ലയിൽ മഴക്കാലപൂർവ ശുചീകരണം 20 നകം പൂർത്തിയാക്കാൻ നിർദേശം. 100 ശതമാനം മാലിന്യത്തിന്റെ വാതിൽപ്പടി ശേഖരണം നടത്താനും , പൊതുഇടങ്ങൾ മാലിന്യമുക്തമാക്കാനും, വെള്ളക്കെട്ടുകൾ ഒഴിവാക്കാനും, ജലാശയങ്ങളിലെ നീരൊഴുക്ക് തടസങ്ങൾ നീക്കാനുമുള്ള പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കണം. ഇതിനായി വാർഡുതല ശുചിത്വസമിതികളുടെ പ്രവർത്തനം ഊർജ്ജിതപ്പെടുത്തും.
കുടുംബശ്രീ ഭാരവാഹികൾ, ആശാ പ്രവർത്തകർ, ഹരിതകർമ്മസേന, റസിഡന്റ്സ് വെൽഫെയർ അസോസിയേഷനുകൾ, എൻ.ജി.ഒകൾ, എൻ.എസ്.എസ്, എൻ.സി.സി, ഭാരത് സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ്, എസ്.പി.സി, യുവജനസംഘടനകൾ, യൂത്ത് ക്ലബുകൾ, വ്യാപാരി വ്യവസായികൾ, സന്നദ്ധ സാംസ്‌കാരിക സംഘടനകൾ തുടങ്ങിയവയുടെ സഹകരണം ഉറപ്പാക്കും. മാലിന്യക്കൂനകൾ, വെള്ളക്കെട്ട് സ്ഥലങ്ങൾ തുടങ്ങിയ പൊതുജനാരോഗ്യ പ്രശ്നമുള്ള സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കണം. മാലിന്യ സംസ്‌കരണരീതി പിന്തുടരാത്ത സ്ഥാപനങ്ങൾ, വീടുകൾ എന്നിവർക്കെതിരേ പൊതുജനാരോഗ്യനിയമ പ്രകാരം നിയമനടപടി സ്വീകരിക്കണം.
ചെയ്യേണ്ടത് ഇവ
ജൈവ - അജൈവമാലിന്യങ്ങൾ കൈകാര്യം ചെയ്യാൻ ബോധവത്ക്കരണം
ഇക്കാര്യം കൃത്യമായി കുടുംബശ്രീ നിരീക്ഷിക്കണം
പരിശീലനം ഹരിതകർമ്മസേനയ്ക്ക് നൽകണം
വാർഡിന് 30,000 രൂപ
പഞ്ചായത്തിനും നഗരസഭകൾക്കും മഴക്കാലപൂർവ ശുചീകരണത്തിന് വാർഡിന് 30,000 രൂപ വീതം ചെലവഴിക്കാം. 10,000 രൂപ വീതം ശുചിത്വമിഷൻ, ദേശീയ ആരോഗ്യദൗത്യം, തനത് ഫണ്ട് എന്നിവയിലൂടെയാണ് ലഭിക്കുക. കഴിഞ്ഞ രണ്ടു വർഷങ്ങളിലായി ഹോട്ട്സ്‌പോട്ട് ആയി കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങളിൽ ശുചീകരണത്തിനായി കൂടുതൽ തുക ആവശ്യമെങ്കിൽ കൗൺസിലിന്റെ അംഗീകാരത്തോടെ തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്ന് 10000 രൂപ വരെ അധികം ചെലവഴിക്കാൻ ഭരണസമിതിക്ക് തീരുമാനമെടുക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |