കോട്ടയം : നിയമം ഞങ്ങൾക്ക് പുല്ലാണ് ! വാഹനവുമായി നിരത്തിലിറങ്ങുമ്പോൾ ചില കെ.എസ്.ആർ.ടി.സി , സ്വകാര്യ ബസ് ഡ്രൈവർമാരുടെ മനോഭാവമിതാണ്. മനുഷ്യജീവന് വില കല്പിക്കാതെ ഇവർ വളയംപിടിക്കുമ്പോൾ കാഴ്ചക്കാരുടെ റോളിലാണ് പൊലീസും, മോട്ടോർവാഹനവകുപ്പും. മേയിൽ സംക്രാന്തിയിൽ കയറുന്നതിനിടെ മുന്നോട്ടെടുത്ത സ്വകാര്യബസിൽ നിന്ന് വീണ് വീട്ടമ്മ മരിച്ചിരുന്നു. കഴിഞ്ഞ ദിവസം കാണക്കാരി നമ്പ്യാകുളത്ത് വച്ച് സ്വകാര്യ ബസിൽ നിന്ന് വിദ്യാർത്ഥികൾ തെറിച്ചുവീഴാത്തതത് ഭാഗ്യത്തിനാണ്. കാഞ്ഞിരപ്പള്ളിയിൽ വിദ്യാർത്ഥിനിക്ക് ബസിൽ നിന്ന് വീണ് പരിക്കേറ്റ സംഭവത്തിൽ സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുത്തതും അടുത്ത ദിവസമാണ്. വിദ്യാർത്ഥിനിയിൽ നിന്ന് മൊഴി രേഖപ്പെടുത്തിയതിന് ശേഷമായിരുന്നു നടപടി. ചെറുവാഹനങ്ങളിലെ യാത്രക്കാർക്കും ബസിലുള്ളവർക്കും ഭീഷണിയയുർത്തി ബസുകളുടെ മരണപ്പാച്ചിൽ തുടർക്കഥയാണ്. ചെറുപ്പക്കാരായ ഡ്രൈവർമാരുടെ ചോരത്തിളപ്പും സ്വകാര്യ ബസുകൾക്ക് സെക്കൻഡുകളുടെ വ്യത്യാസത്തിൽ സമയക്രമം നിശ്ചയിക്കുന്നതുമാണ് ഇതിനിടയാക്കുന്നത്. മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിക്കുക, ട്രാഫിക് സിഗ്‌നലുകൾ അവഗണിക്കുക, സിഗ്‌നലുകളിൽ വരിവരിയായി കിടക്കുന്ന വാഹനങ്ങളുടെ ഇടത്തുകൂടി മുന്നിലെത്തുക എന്നിവ സ്ഥിരം കാഴ്ചയാണ്.
ചോദ്യം ചെയ്താൽ തെറിവിളി
അമിതവേഗവും മറ്റും ചോദ്യം ചെയ്യുന്നവരെ ജീവനക്കാർ അസഭ്യം പറയുന്നത് പതിവാണ്. തിരക്കേറിയ രാവിലെയും വൈകിട്ടുമാണ് മത്സയോട്ടം. വിദ്യാർത്ഥികളെ ഉൾപ്പെടെ കയറ്റാതെ സ്‌റ്റോപ്പിൽ നിന്ന് മാറ്റിയാണ് പലപ്പോഴും സ്വകാര്യബസുകൾ നിറുത്തുന്നത്. മറ്റ് വാഹനങ്ങളെ ഗൗനിക്കാതെ ചീറിപ്പായുന്ന ബസിസുകൾക്കെതിരെ നിരവധി പരാതികൾ സമീപകാലത്ത് ഉയർന്നെങ്കിലും അധികൃതർ കണ്ണടയ്ക്കുകയാണ്. കോട്ടയം - എറണാകുളം റൂട്ട് കൈയടക്കി വച്ചിരിക്കുന്നത് ചില കുത്തക മുതലാളിമാരാണ്. ഇവരുടെ ബസുകൾ നിരവധിത്തവണയാണ് അപകടമുണ്ടാക്കിയിരിക്കുന്നത്. പൊലിഞ്ഞത് നിരവധി മനുഷ്യജീവനുകളും. കഴിഞ്ഞ ദിവസവും വിദ്യാർത്ഥികൾ ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്.
മത്സയോട്ടം ഈ റോഡുകളിൽ
കോട്ടയം - എറണാകുളം
ചങ്ങനാശേരി - വാഴൂർ
കോട്ടയം - കോഴഞ്ചേരി
കറുകച്ചാൽ - മണിമല
മുണ്ടക്കയം - കാഞ്ഞിരപ്പള്ളി
കെ.കെ റോഡ്
മണർകാട് - പാലാ
സ്പീഡ് ഗവർണർ അലർജി
മ്യൂസിക് സിസ്റ്റത്തിന്റെ അമിത ഉപയോഗം
മ്യൂസിക്കൽ എയർ ഹോണുകൾ
ഡ്രൈവർ ക്യാബിൻ തിരിക്കാറില്ല
വാതിലുകൾ തുറന്നിടൽ
എമർജൻസി ഗ്ലാസിൽ സൺ ഫിലിം
യൂണിഫോം, നെയിംബാഡ്ജ് ഇല്ല
''പരിശോധനകൾ ശക്തമാക്കി മരണപ്പാച്ചിലിന് തടയിടാൻ അധികൃതർ മുൻകൈ എടുക്കണം. തിക്കേറിയ റോഡിലെ വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കുന്നതിന് നടപടികൾ സ്വീകരിക്കണം.
-(സുരേഷ്, യാത്രക്കാരൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |