കോട്ടയം : ആകെ പെട്ടുപോയെന്ന് പറയാം. നാട് ഓണത്തിരക്കിലമർന്നതോടെ ഇന്നലെ കോട്ടയം നഗരത്തിൽ എത്തിയവരുടെ അവസ്ഥ ഇതായിരുന്നു. ഇന്ന് ഉത്രാടപ്പാച്ചിലിനായി ജനം കൂട്ടത്തോടെയിറങ്ങുന്നതോടെ കുരുക്ക് രൂക്ഷമാകും. ഇന്നലെ ഉച്ചയോടെ ആരംഭിച്ച ഗതാഗതക്കുരുക്ക് വൈകുന്നേരമായിട്ടും അഴിഞ്ഞില്ല. പ്രധാന റോഡുകൾ, പോക്കറ്റ് റോഡുകളിൽ ഉൾപ്പെടെ വാഹനങ്ങളുടെ നീണ്ടനിര. കെ.കെ റോഡിൽ മണർകാട് മുതൽ കഞ്ഞിക്കുഴി, കളത്തിൽപ്പടി, ബേക്കർ ജംഗ്ഷൻ, കെ.എസ്.ആർ.ടി.സി, നാഗമ്പടം, ടി.ബി റോഡ്, മാർക്കറ്റ്, കളക്ടറേറ്റ്, മണിപ്പുഴ, ചിങ്ങവനം, സിമന്റ് കവല, കോടിമത എന്നിവിടങ്ങളിൽ ഒരിഞ്ച് വാഹനങ്ങൾ മുന്നോട്ടുപോകാനാവാത്ത സ്ഥിതിയായിരുന്നു. നഗരം കടന്നുകിട്ടാനും നഗരത്തിലേക്ക് പ്രവേശിക്കാനും മണിക്കൂറുകൾ കാത്ത് കിടന്ന് പലരും. പ്രധാനയിടങ്ങളിൽ മാത്രമാണ് പൊലീസ് ഗതാഗത നിയന്ത്രണത്തിന് ഉണ്ടായിരുന്നത്. മണർകാട് പള്ളി പെരുന്നാൾ കൂടെ ആരംഭിച്ചതോടെ, ഓറവയ്ക്കൽ, മാലം, കാവുംപടി എന്നിവിടങ്ങളിലും തിരക്കേറി.
ഓഫറുകളുടെ പെരുമഴ
വസ്ത്രവ്യാപാരസ്ഥാപനങ്ങൾ, വഴിയോര കച്ചവടകേന്ദ്രങ്ങൾ, ബേക്കറികൾ, ഹോംഅപ്ലൈയൻസസ് ഷോറുമൂകൾ എന്നിവിടങ്ങളിൽ വൻതിരക്കാണ്. ഗൃഹോപകരണ സ്ഥാപനങ്ങൾ ഓഫറുകളുമായി വിപണി ഉഷാറാക്കുന്നു. അമ്പതിനായിരം രൂപയ്ക്ക് ഒരു വീട്ടിലേയ്ക്കുള്ള മുഴുവൻ സാധനങ്ങളും നൽകുന്ന പാക്കേജിനാണ് ആവശ്യക്കാർ ഏറെ. സ്മാർട്ട്ഫോണും, ടി.വിയും, വാഷിംഗ് മെഷീനുമൊക്കെ വാങ്ങുന്നവരാണേറെ.
കുരുക്കിന് കാരണം
വാഹനങ്ങളുടെ അലക്ഷ്യമായ പാർക്കിംഗ്
നിരതെറ്റിച്ചെത്തുന്ന ചെറുവാഹനങ്ങൾ
ആവശ്യത്തിന് പൊലീസുകാരില്ലാത്തത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |