
കോട്ടയം : പൊന്നിന്റെ വില ലക്ഷം കടന്നതോടെ രക്ഷിതാക്കളുടെ നെഞ്ചിൽ ആധിയേറുകയാണ്. ഒരുതരി പൊന്നില്ലാതെ മകളെ എങ്ങനെ കെട്ടിച്ച് അയക്കുമെന്നത് മാത്രമല്ല, ചെറുതെങ്കിലും മകനും ആവശ്യമായ പൊന്നിനും ലക്ഷങ്ങൾ മുടക്കണം. പവന്റെ വില ഒന്നേകാൽ ലക്ഷം കടന്ന് മുന്നേറിയതോടെ താലിമാല പോലും വാങ്ങാൻ കടം വാങ്ങേണ്ട അവസ്ഥയിലാണ് മിക്ക രക്ഷിതാക്കളും. നിർദ്ധന കുടുംബങ്ങൾ പോലും പെൺമക്കളെ വിവാഹം കഴിച്ച് അയയ്ക്കുമ്പോൾ ശരാശരി ഒന്നു മുതൽ അഞ്ചുപവൻ വരെ നൽകിയിരുന്നു. ഇടത്തരം കുടുംബത്തിൽ ഇത് 25 പവൻ വരെയായിരുന്നു. അഭിമാനവും, ബന്ധുക്കളുടെ മക്കളുടെയും കല്യാണത്തിന് നൽകിയ പൊന്നിന്റെ കാര്യവും ഓർമ്മിച്ച് പല മാതാപിതാക്കളും പഴയ അളവിൽ സ്വർണം വാങ്ങാൻ ഇപ്പോഴും ആഗ്രഹിക്കുന്നുണ്ട്. ഏതുവിധേനയും സ്വർണം വാങ്ങി വിവാഹത്തിന്റെ മറ്റു ചെലവുകൾ കുറയ്ക്കാനാണ് ഭൂരിഭാഗം മാതാപിതാക്കളുടെയും ശ്രമം. വില വർദ്ധനവിന് പിന്നാലെ വെള്ളി ആഭരണങ്ങൾക്ക് ഡിമാൻഡ് ഏറി. മാല, കമ്മൽ എന്നിവയാണ് കൂടുതൽ വിറ്റു പോകുന്നത്.
സമൂഹവിവാഹം കുറഞ്ഞു
പൊന്നിന്റെ വിലയിൽ തട്ടി സമൂഹ വിവാഹങ്ങളും കുറഞ്ഞു. അഞ്ചു പവൻ വരെ സ്വർണവും വിവാഹ വസ്ത്രങ്ങളും നൽകിയായിരുന്നു മുൻപ് സമൂഹ വിവാഹങ്ങൾ. ഒരേ സമയം പത്ത് പേരുടെ വരെ വിവാഹം നടന്നിരുന്നു. എന്നാൽ ആകെ വിവാഹച്ചെലവിന്റെ തുക രണ്ട് പേർക്ക് സ്വർണം വാങ്ങാൻ പോലും തികയാത്ത അവസ്ഥയാണിപ്പോൾ. താലിയും മാലയും മോതിരവും ചേർന്നാൽപ്പോലും രണ്ട് ലക്ഷത്തിലേറെ രൂപ ഒരാൾക്ക് ചെലവ് വരും. വസ്ത്രങ്ങവും, ഭക്ഷണവും വേറെയും.
ജുവലറികളും കളം മാറി
തവണകളായി പണം വാങ്ങി പണിക്കൂലിയില്ലാതെ സ്വർണം വിൽക്കുന്നില്ല
സ്വർണം വിവാഹദിനത്തിലേയ്ക്ക് മാത്രമായി വാടകയ്ക്ക് കൊടുക്കുന്നവർ പിൻവാങ്ങി
തൂക്കം കുറച്ച് പൊലിമ കൂടുതൽ തോന്നുന്ന ആഭരണങ്ങൾ കൂടുതൽ
''ഒന്നുമില്ലാതെ മക്കളെ പറഞ്ഞയക്കുന്നത് എങ്ങനെയാണ്. ആർഭാടത്തിന് പുറകെ പോകാൻ താത്പര്യമില്ലെങ്കിലും കുറച്ചെങ്കിലും സ്വർണം വാങ്ങാതെ പറ്റില്ലില്ലല്ലോ. ഇങ്ങനെ വില ഉയർന്നാൽ സാധാരണക്കാർ എന്ത് ചെയ്യും.
രക്ഷിതാവ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |